പടിക്കൽ കലമുടച്ച് കോൺഗ്രസ്! ചിതറി പ്രതിപക്ഷം, ഹരിയാനയിൽ ബിജെപിക്ക് വൻ ബൂസ്റ്റർ, മിഷൻ 75!
ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയുടെ ക്ഷീണം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന അവസരമാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും അടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശും രാജസ്ഥാനം പിടിച്ചെടുക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്.
മഹാരാഷ്ട്രയും ഹരിയാനയും ബിജെപിയുടെ കയ്യിലാണ്. രണ്ടിടത്തും തനിച്ച് ബിജെപിയെ തൊടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. മഹാരാഷ്ട്രയില്‍ എന്‍സിപി അടക്കമുളള കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഹരിയാനയില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ കൈവിട്ട് പോയിരിക്കുകയാണ്. മിഷന് 75മായി മത്സര രംഗത്തുളള ഭരണകക്ഷിയായ ബിജെപിക്കാവട്ടെ കാര്യങ്ങള്‍ ഏളുപ്പവുമായിരിക്കുന്നു.
ഹരിയാന പിടിച്ചെടുത്ത ബിജെപി
കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി 2014ലാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അന്നത്തെ മോദി തരംഗത്തിലാണ് ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായി 47 എംഎല്‍എയുടെ പിന്തുണയില്‍ ജാട്ട് സമുദായത്തില്‍ നിന്നല്ലാത്ത ഒരാള്‍ മുഖ്യമന്ത്രി പദവിയിലെത്തിയത്. ജാട്ടുകള്‍ക്ക് വലിയ സ്വാധീനമുളള ഹരിയാനയില്‍ സമീപകാലത്ത് ജാട്ടിതര വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി വലിയ തോതില്‍ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്.
പ്രതിപക്ഷം നിഷ്പ്രഭർ
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും മറ്റ് ചെറുകക്ഷികളേയും നിഷപ്രഭരാക്കുന്ന വിജയമാണ് സംസ്ഥാനത്ത് ബിജെപി നേടിയത്. ഹരിയാനയിലെ പത്ത് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതേ വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമ്പോള്‍ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ ബിജെപിക്ക് വിജയം എളുപ്പമാവും.
തമ്മിൽ തല്ലി പ്രതിപക്ഷം
എന്നാല്‍ ഒരുമിച്ച് മഹാസഖ്യമായി മത്സരിക്കുകയാണ് എങ്കില്‍ ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനുമാവും. പ്രതിപക്ഷ കക്ഷികള്‍ ബിജെപിക്കെതിരെ ഒരുമിക്കുന്നതിന് പകരം തമ്മില്‍ തല്ലുകയാണ് ഹരിയാനയില്‍. കോണ്‍ഗ്രസിനെ കൂടാതെ ബിഎസ്പിയും ഐഎന്‍എല്‍ഡിയും ജെജെപിയുമാണ് ഹരിയാനയിലെ പ്രധാനപാര്‍ട്ടികള്‍. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുളള കോണ്‍ഗ്രസ് നീക്കവും ജെജെപിയുമായി സഖ്യത്തിലെത്താനുളള ഐഎന്‍എല്‍ഡി നീക്കവും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
രാജസ്ഥാനിലെ കൂറുമാറ്റം
രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ബിഎസ്പി എംഎല്‍എമാരായ 6 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് ഹരിയാനയിലെ കോണ്‍ഗ്രസ്-ബിഎസ്പി ബന്ധം വഷളാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സഖ്യത്തിനുളള എല്ലാ സാധ്യതകളും ഇതോടെ അടഞ്ഞു. തങ്ങള്‍ 90 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിച്ചിട്ട് പോലും ഇല്ല എന്നുമാണ് ബിഎസ്പി നേതൃത്വം പ്രതികരിക്കുന്നത്.
ബിഎസ്പിയുമായി സഖ്യമില്ല
ബിഎസ്പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ശെല്‍ജയും അവകാശപ്പെടുന്നു. എന്നാല്‍ ദളിത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബിഎസ്പിയുമായി കോണ്‍ഗ്രസ് സീറ്റ് ധാരണയ്ക്ക് ശ്രമം നടത്തിയിരുന്നു എന്നാണ് വിവരം. എന്നാല്‍ രാജസ്ഥാന് സംഭവത്തിന് ശേഷം ഈ ശ്രമം മുന്നോട്ട് പോവാതിരിക്കുകയായിരുന്നു. ഐഎന്‍എല്‍ഡിയുമായും ജെജെപിയുമായും ബിഎസ്പി ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ്.
കൂട്ടില്ലാതെ ബിഎസ്പിയും
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐഎന്‍എല്‍ഡിയുമായി സഖ്യമുണ്ടാക്കിയിരുന്നു ബിഎസ്പി. എന്നാല്‍ അത് അധിക കാലം മുന്നോട്ട് പോയില്ല. പിന്നാട് ജെജെപിയെ ബിഎസ്പി ഒപ്പം കൂട്ടി. സെപ്റ്റംബറില്‍ ആ സഖ്യവും മായാവതി അവസാനിപ്പിച്ചു. ഐഎന്‍എല്‍ഡിയില്‍ നിന്നും പുറത്ത് പോയവരുണ്ടാക്കിയ പാര്‍ട്ടിയാണ് ജെജെപി.ഇരുവരും ഒന്നിക്കാതെ തങ്ങള്‍ സഖ്യത്തിനില്ല എന്നാണ് മായാവതിയുടെ നിലപാട്.
സോണിയയെ കാത്ത് കോൺഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പിലെന്ന പോല പ്രതിപക്ഷ കക്ഷികളെ ബിജെപിക്കെതിരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ വന്‍ പരാജയമായിരിക്കുകയാണ് കോണ്‍ഗ്രസ് ഹരിയാനയിലും. ഒരു സ്വത്ര്രന്ത എംഎല്‍എയും ഐഎന്‍എല്‍ഡിയുടെ 5 നേതാക്കളും അടക്കം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് നേട്ടമാണ്. എന്നാല്‍ ബിജെപിയെ ഇന്ന് നേരിടാന്‍ കോണ്‍ഗ്രസിന് ഈ കരുത്ത് പോരാതെ വരും. വീണ്ടും അധ്യക്ഷ പദവിയില്‍ എത്തിയ സോണിയാ ഗാന്ധി എന്ത് മാജിക് ഹരിയാനയില്‍ കാണിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.