ഹരിയാണയിൽ വീണ്ടും നാടകീയ നീക്കങ്ങൾ; സ്വതന്ത്ര എംഎൽഎമാരുമായി ബിജെപി എംപി ദില്ലിക്ക്
ദില്ലി: എക്സിറ്റ് പോളുകളെ പോലും തികച്ചും അപ്രസക്തമാക്കുന്നതാണ് ഹരിയാണയിലെ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്ത് 75 സീറ്റുകൾ എന്ന ലക്ഷ്യം അനായാസം കൈവരിക്കാമെന്ന് ആത്മവിശ്വാസത്തിലായിരുന്നു ബിജെപി ക്യാമ്പ്. എന്നാൽ ഫലം വന്നപ്പോൾ സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. 90 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ബിജെപി നേടിയപ്പോൾ 31 ഇടത്ത് കോൺഗ്രസ് വിജയിച്ചു. 11 മാസങ്ങൾക്ക് മുമ്പ് രൂപികരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. 10 സീറ്റുകളുള്ള ജെജെപിയാകും ഹരിയാണയിലെ കിംഗ് മേക്കർ എന്നാണ് വിലയിരുത്തലുകൾ.
ബിജെപിയിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ഭരണം നിലനിർത്തുക നിസാര കാര്യമല്ല
ഹരിയാണയിൽ സർക്കാർ രൂപികരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസും ബിജെപിയും. ജെജെപിയുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 7 സ്വതന്ത്രന്മാരാണ് സംസ്ഥാനത്ത് വിജയിച്ചത്. ഐഎൻഎൽഡിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഈ തിരഞ്ഞെടുപ്പിൽ നേരിട്ടത്. ഒരേയൊരു സീറ്റ് മാത്രമാണ് ഐഎൻഎൽഡിക്ക് ലഭിച്ചിരിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകളുടെ കുറവാണ് ബിജെപിക്കുള്ളത്. ഭൂരിപക്ഷം തികയ്ക്കാൻ സ്വതന്ത്രന്മാരെയും ജെജെപിയേയും ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിനിടെ രണ്ട് സ്വതന്ത്ര്യ എംഎൽഎമാരെ ബിജെപി എംപിയുടെ നേതൃത്വത്തിൽ ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ ദില്ലിയിൽ എത്തിച്ചിരിക്കുന്നത്. സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിക്കാനായി ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മനോഹർലാൽ ഖട്ടാർ അനുമതി തേടിയിട്ടുണ്ട്.
ഇതിനിടെ ജെജെപിയേയും ചെറു പാർട്ടികളേയും ഒപ്പം നിർത്താൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. ജെജെപിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതായാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാതിരുന്ന കോൺഗ്രസ് വൻ മുന്നേറ്റമാണ് ഹരിയാണയിൽ നടത്തിയത്. മുന്നിൽ നിന്ന് കോൺഗ്രസിനെ നയിച്ച് ഭൂപീന്ദർ സിംഗിന് അവകാശപ്പെട്ടതാണ് ഈ പ്രകടനത്തിന്റെ ക്രെഡിറ്റ്.