ഹരിയാനയിൽ നില ഭദ്രം; വിജയം ഉറപ്പിച്ച ബിജെപിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിസന്ധി
ചണ്ഡീഗഢ്: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളും സ്വന്തമാക്കിയ സംസ്ഥാനമാണ് ഹരിയാന. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഹരിയാനയിൽ നിയമസഭ പോരാട്ടത്തിനും ഇറങ്ങുന്നത്. കാര്യങ്ങളെല്ലാം ഭദ്രമാണെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാണെന്നുമായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ഹരിയാനയിൽ അപ്രതീക്ഷിത പ്രതിസന്ധികളാണ് ബിജെപിക്ക് മുമ്പിലുള്ളത്.
ലാവസ്ഥ സമരത്തില്‍ അണിനിരന്ന് തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ചിത്രം പങ്കുവെച്ച് ഗ്രേറ്റ
സ്ഥാനാർത്ഥി നിർണയം അടക്കമുള്ള വിഷയങ്ങളിൽ പ്രതിസന്ധി ഏറെയാണ്. ഇതുകൂടാതെ സഖ്യകക്ഷിയായ ശിരോണണി അകാലിദൾ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതും തിരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിക്കും. 90 അംഗ നിയമസഭയിൽ 75 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
പ്രതീക്ഷകൾ ഇങ്ങനെ
മിഷൻ 75 എന്ന മുദ്രാവാക്യം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. 2009ൽ നാല് സീറ്റുകളിൽ ഒതുങ്ങിയ ബിജെപിയുടെ വളർച്ച അതിവേഗമായിരുന്നു. 2014ൽ 90 അംഗ സഭയിലെ 47 സീറ്റുകളും സ്വന്തമാക്കി ആദ്യമായാണ് സംസ്ഥാനത്ത് സർക്കാർ രൂപികരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 57 ശതമാനം വോട്ടുകളും സ്വന്തമാക്കിയാണ് പത്തിൽ പത്തും പിടിച്ചെടുത്തത്. ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയം തമ്മിലടി
വിജയം ഉറപ്പിച്ചാണ് ബിജെപി മത്സരത്തിനിറങ്ങുന്നതെങ്കിലും സ്ഥാനാർത്ഥി നിർണയമാണ് പാർട്ടിക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. ആകെയുള്ള നിയമസഭ സീറ്റുകളേക്കാൾ കൂടുതലാണ് സീറ്റുമോഹികളുടെ എണ്ണം. ഇവരിൽ ഭൂരിഭാഗവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ തന്നെയാണെന്നതാണ് പ്രധാന പ്രശ്നം. എതിർ ചേരിയിൽ നിന്നും നേതാക്കളെ റാഞ്ചിയെടുത്ത ബിജെപിയുടെ നയം തിരഞ്ഞെടുപ്പ് അടുത്തതോടെ തിരിച്ചടിക്കുകയാണ്. നിരവധി പേരാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളാണ് ഐഎൻഎൽഡിയിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയത്. സീറ്റിനായുള്ള മുറവിളിയിൽ മുൻ പന്തിയിലാണ് ഇവർ.
25 ശതമാനം പേരും
കഴിഞ്ഞ 5 വർഷത്തിനിടെ 25 ശതമാനം എംഎൽഎമാരും കൂറുമാറിയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബിജെപി പാളയത്തിലാണ് എത്തിയത്. മോദി തരംഗത്തിനിടയിലാണ് പ്രതിപക്ഷ നേതാക്കളും നിയമസഭാംഗങ്ങളും ബിജെപിയിലേക്ക് ഒഴുകിയെത്തിയത്. ഐഎൻഎൽഡിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി മുപ്പതോളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. മുൻ എംപിമാരും നിയമസഭാ അംഗങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. 19 എംഎൽഎമാരുണ്ടായിരുന്ന ഐഎൻഎൽഡിയുടെ 10 എംഎൽഎമാരും ബിജെപിയിൽ എത്തിയിരുന്നു. 5 സ്വതന്ത്ര എംഎൽഎമാരിൽ നാല് പേരും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. വർഷങ്ങളായി പാർട്ടിയിലുളളവരെ തഴഞ്ഞ് പുതുമുഖങ്ങൾക്ക് സീറ്റ് നൽകിയാൽ ഇത് വലിയ പ്രതിഷേധങ്ങളിലേക്ക് നയിച്ചേക്കും.
മത്സരം കുറയും
കോൺഗ്രസും ബിജെപിയും തമ്മിൽ ഇക്കുറി കാര്യമായ ഒരു മത്സരം നടക്കാൻ പോലും സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സംസ്ഥാനത്തെ ജാട്ട് ആദിപത്യം തകർക്കുന്നതിനായിരുന്നു 2014ൽ മനോഹർ ലാൽ ഖട്ടാറിനെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്. ഇക്കുറിയും ഖട്ടർ തന്നെയാണ് സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്നത്. സെപ്റ്റംബർ 29ന് ബിജെപിയുടെ ദേശിയ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥി നിർണയം ഭിന്നത ഒഴിവാക്കി നടപ്പിലാക്കുകയാണ് നിലവിൽ ബിജെപിക്ക് മുമ്പിലുള്ള ഏക വെല്ലുവിളി.
കുടുംബാംഗങ്ങൾക്ക് സീറ്റില്ല
സിറ്റിംഗ് എംപിമാരുടെയും എംഎൽഎമാരുടെയും കുടുംബാംഗങ്ങൾക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം നേരത്തെ തീരുമാനം എടുത്തിരുന്നു. കൂറുമാറിയെത്തിയവർക്ക് എങ്ങനെ സീറ്റ് നൽകുമെന്നത് യോഗത്തിന് ശേഷമെ വ്യക്തമാകു. മറുവശത്ത് കോൺഗ്രസാകട്ടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേക്കുറിച്ചുള്ള ആശങ്കയിലാണ്. മുൻ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിംഗ് ഹൂഡയേയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതെങ്കിലും ഇതിനെതിരെ ഒരു വിഭാഗം ശക്തമായ എതിർപ്പാണ് ഉന്നയിക്കുന്നത്. സംസ്ഥാനത്തെ 46 ശതമാനം വരുന്ന ദളിത്, ജാട്ട് വോട്ടുകളിലാണ് കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ചൗട്ടാല കുടുംബത്തിലെ ഭിന്നതയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സമാനകളില്ലാത്ത പ്രതിസന്ധിയാണ് ഐഎൽഎൽഡിക്ക് നൽകിയിരിക്കുന്നത്. 2014ൽ ഐഎൻഎൽഡി 19 സീറ്റുകളും കോൺഗ്രസ് 15 സീറ്റും നേടിയിരുന്നു.