'നിന്റെ തല ഞാൻ വെട്ടും', മഴുവേന്തി പാർട്ടി പ്രവർത്തകനോട് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി ഖട്ടർ
ദില്ലി: പാര്‍ട്ടി പ്രവര്‍ത്തകന്റെ തല വെട്ടുമെന്ന് ആക്രോശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിവാദത്തില്‍. ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെയാണ് സംഭവം. കിരീടം ധരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിച്ചതാണ് ഖട്ടറിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കയ്യിലുളള മഴു ഉയര്‍ത്തി പ്രവര്‍ത്തകനോട് തല വെട്ടുമെന്ന് ഖട്ടര്‍ ആക്രോശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്ത് വിട്ടിട്ടുണ്ട്.
ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെ തുറന്ന വാഹനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഖട്ടര്‍. അതിനിടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് മഴു കൈമാറി. മഴു ഉയര്‍ത്തിപ്പിടിച്ച് നിന്ന ഖട്ടറിനെ കിരീടം ധരിപ്പിക്കാന്‍ വാഹനത്തിലുണ്ടായിരുന്ന അനുയായി ശ്രമിക്കുകയായിരുന്നു.
കിരീടം തട്ടിമാറ്റിയ ഖട്ടര്‍ മഴു ഉയര്‍ത്തി 'നിന്റെ തല ഞാന്‍ വെട്ടിമാറ്റും' എന്ന് ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ വിശദീകരണവുമായി ഖട്ടര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആരെങ്കിലും, പ്രത്യേകിച്ച് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തലയില്‍ വെള്ളിക്കിരീടം ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ക്ഷമിക്കാനാവില്ലെന്നും തനിക്ക് ദേഷ്യം വരുമെന്നും ഖട്ടര്‍ പ്രതികരിച്ചു. അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ അത്തരം രീതികള്‍ തങ്ങള്‍ അവസാനിപ്പിച്ചതാണ്.
തന്റെ പ്രവര്‍ത്തിയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണ തോന്നേണ്ട കാര്യമില്ലെന്നും ഖട്ടര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഖട്ടറിന് എതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. എന്തിനാണ് ഖട്ടര്‍ രോഷം കൊളളുന്നത് എന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു. ദേഷ്യവും അസഹിഷ്ണുതയും ആരോഗ്യത്തിന് നല്ലതല്ല. സ്വന്തം അനുയായിയോടാണ് തല വെട്ടുമെന്ന് ഖട്ടര്‍ പറയുന്നത്. അങ്ങനെയുളള ഖട്ടര്‍ പൊതുജനത്തോട് എങ്ങനെ ആയിരിക്കും പെരുമാറുക എന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.
ग़ुस्सा और अहंकार सेहत के लिए हानिकारक हैं!
— Randeep Singh Surjewala (@rssurjewala) September 11, 2019
खट्टर साहेब को ग़ुस्सा क्यों आता है?
फरसा लेकर अपने ही नेता को कहते हैं -
"गर्दन काट दूंगा तेरी" ⬇️
फिर जनता के साथ क्या करेंगे? pic.twitter.com/hCQJAlG7Sx