പുത്തൻ തന്ത്രവുമായി അമിത് ഷാ; ഹരിയാനയില്‍ അറ്റകൈ നീക്കം, ഖട്ടര്‍ ദില്ലിക്ക്, ബാദല്‍ ഇടപെട്ടു
ദില്ലി: അപ്രതീക്ഷിത തിരിച്ചടി നേരിട്ട ഹരിയാണയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി നീക്കം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. അധികാരം നിലനിര്‍ത്താന്‍ കരുനീക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. അകാദിലള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെ ഉപയോഗിച്ച് ജെജെപിയെ കൂടെനിർത്താനാണ് ബിജെപിയുടെ ശ്രമം.
അതേസമയം, തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി ഹരിയാണ അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു. അപ്രതീക്ഷിത മുന്നേറ്റമാണ് ഇത്തവണ ഹരിയാണയില്‍ കോണ്‍ഗ്രസ് നടത്തിയത്. മിഷന്‍ 75 പ്രഖ്യാപനവുമായി ഇറങ്ങിയ ബിജെപിക്ക് 40ല്‍ താഴെ സീറ്റ് ലഭിച്ചേക്കാമെന്നാണ് ഒടുവിലെ വിവരം. ഈ സാഹചര്യത്തിലാണ് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത്.....
കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു
ഹരിയാണയില്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. ജെജെപിയെ കൂടെ നിര്‍ത്താന്‍ സാധിക്കുന്ന പാര്‍ട്ടിക്ക് സഖ്യസര്‍ക്കാരുണ്ടാക്കാം. ഖട്ടറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. ഭൂപീന്ദര്‍ ഹൂഡയെ സോണിയാ ഗാന്ധിയും ദില്ലിയിലേക്ക് വിളിപ്പിച്ചു.
46 മാജിക് നമ്പര്‍
90 അംഗ നിയമസഭയാണ് ഹരിയാണയില്‍. 46 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് അധികാരം ലഭിക്കും. ബിജെപിക്കും കോണ്‍ഗ്രസിനും 30-40 സീറ്റ് നിലയാണുള്ളത്. ഈ സാഹചര്യത്തിലാണ് ദുഷ്യത്ത് ചൗത്താലയുടെ ജനനായക് ജനതാ പാര്‍ട്ടി കിങ് മേക്കറാകുന്നത്.
ബിജെപിയുടെ വാഗ്ദാനം?
മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നാണ് ദുഷ്യത്ത് ചൗത്താലയുടെ നിലപാട്. അദ്ദേഹവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ ബിജെപി എന്ത് വാഗ്ദാനമാണ് നല്‍കുക എന്ന് വ്യക്തമല്ല.
ബിജെപിയുടെ പ്രതീക്ഷ
വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. അതുകൊണ്ടുതന്നെ അവര്‍ സഖ്യസര്‍ക്കാരിന് ശ്രമം നടത്തിയിരുന്നില്ല. ഈ സാഹചര്യം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് ഇടിച്ചുകയറിയത്. ആദ്യം സഖ്യചര്‍ച്ചകള്‍ നടത്തിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വന്നേക്കുമെന്ന സൂചനയുണ്ട്.
പല മന്ത്രിമാരും പിന്നില്‍
ബിജെപിയുടെ പല മന്ത്രിമാരും പിന്നിലാണ്. തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നും തിരിച്ചുപിടിക്കുമെന്നും ബിജെപി വൈസ് പ്രസിഡന്റ് വിനയ് സഹസ്രാബുദെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സംസ്ഥാനമായിരുന്നു ഹരിയാണ.
ജാട്ടുകള്‍ നിലപാട് മാറ്റി
ജാട്ടുകള്‍ കോണ്‍ഗ്രസിനും ജെജെപിക്കും ഒപ്പം നിന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. ജാട്ടുകള്‍ക്ക് സ്വാധീനമുള്ള ഏഴിടങ്ങളിലാണ് മോദി പ്രചാരണ റാലി സംഘടിപ്പിച്ചത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കൊപ്പം നിന്ന വോട്ടുബാങ്കാണ് ജാട്ടുകള്‍. ഇത്തവണ അവര്‍ നിലപാട് മാറ്റിയെന്നാണ് വിലയിരുത്തല്‍.
ബാദലിനെ ചുമതലപ്പെടുത്തി
അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെയാണ് ജെജെപിയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ ഫലം വരുമ്പോള്‍ ബിജെപി മുന്നിട്ട് നില്‍ക്കുമെന്നാണ് പാര്‍ട്ടി വക്താവ് നവീന്‍ കുമാര്‍ പ്രതികരിച്ചത്. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിഷന്‍ 75 വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രസിഡന്റ് രാജിവച്ചു
അതേസമയം, ബിജെപിക്ക് സീറ്റ് കുറഞ്ഞതിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹരിയാണയിലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു. പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാത്തതാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് കാരണം. ഇദ്ദേഹം മല്‍സരിച്ച മണ്ഡലത്തിലും മുന്നിട്ട് നില്‍ക്കുന്നത് ദുഷ്യത്ത് ചൗത്താലയുടെ ജെജെപിയാണ്.
ഹരിയാണയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപി കോട്ടകള്‍ തകര്‍ന്നു, എക്‌സിറ്റ് പോള്‍ ഫലം തെറ്റി