ഇന്ത്യ വികസിപ്പിച്ച കൊവാക്സിൻ സ്വീകരിച്ച ഹരിയാണ മന്ത്രിക്ക് കൊവിഡ്; മന്ത്രി ആശുപത്രിയിൽ
ഹരിയാണ; ഇന്ത്യ വികസിപ്പിച്ച കോവാക്സിൻ കുത്തിവെച്ച ഹരിയാണ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രി അനിൽ വിജിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അംബാല കന്‍റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20 നാണ് മന്ത്രി വാക്സിൻ സ്വീകരി്ചത്. ഭാരത് ബയോടെക് ആണ് കൊവാക്സിൻ വികസിപ്പിച്ചത്. നേരത്തേയും കൊവാക്സിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.ആഗസ്റ്റിൽ വാക്സിൻ സ്വീകരിച്ച 35 കാരാന് വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്കിപ്പുറം ന്യുമോണിയ സ്ഥിരീകരിച്ചതോടെ വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
എന്നാൽ ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 16ന് കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങുകയായിരുന്നു. അതേസമയം വാക്സിൻ ട്രയലിൽ പങ്കെടുത്തയാൾക്ക് പാർശ്വഫലം ഉണ്ടായത് സെന്‍ട്രല്‍ ഡ്രഗ്സ് സ്സാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ അറിയിച്ചിരുവെന്നാണ് ഭാരത് ബയോടെക് പിന്നീട് വ്യക്തമാക്കിയത്.
അതേസമയം രാജ്യത്ത് ആഴ്ചകൾക്കുള്ളിൽ തന്നെ വാക്സിൻ തയ്യാറാകുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സർവ്വകക്ഷി യോഗത്തിൽ അറിയിച്ചത്.ഇന്ത്യയില്‍ എട്ട് വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകളുണ്ട്.അതുകൊണ്ട് തന്നെ വാക്സിൻ ഇനിയും വൈകില്ലെന്ന് തന്നെയാണ് വിദഗ്ദർ കരുതുന്നത്.
Recommended Video
ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ വാക്സിൻ വിതരണം ആരംഭിക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന രോഗികൾ, പ്രായമായവര്‍ എന്നിവർക്കാകും വാക്സിൻ വിതരണം ചെയ്യുകയെന്നും മോദി പറഞ്ഞിരുന്നു.