ഹരിയാന കലാപം; തൗറുവിൽ 250 കുടിലുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി
ഹരിയാന കലാപം; നൂഹിലെ വർഗീയ കലാപത്തിന് പിന്നാലെ അനധികൃത കൈയ്യേറ്റം ആരോപിച്ച് തൗറു പ്രദേശത്തെ കുടിലുകൾ ബുൾഡോസർ കൊണ്ട് പൊളിച്ച് നീക്കി സർക്കാർ. കഴിഞ്ഞ നാല് വർഷമായി ഇവിടെ താമസിക്കുന്നവരുടെ കൈയ്യേറ്റങ്ങളാണ് പൊളിച്ച് നീക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവിടെ കഴിയുന്നതെന്നുമാണ് സർക്കാർ വാദം.
വൻ പോലീസ് സന്നാഹവുമായെത്തിയായിരുന്നു അധികൃതർ കുടിലുകൾ പൊളിച്ചുമാറ്റിയത്. സംഘർഷത്തിൽ ഉൾപ്പെട്ടവരാണ് ഇവിടങ്ങളിൽ കഴിയുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ മേഖലയിൽ നിന്നും ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായ വീടുകൾ സംബന്ധിച്ച വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

സംഘർഷം ഉണ്ടായ നൽഹാർ ഗ്രാം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുടിലുകളും പൊളിച്ച് മാറ്റുമെന്നും പൊളിച്ചുമാറ്റേണ്ട 50 ഓളം വീടുകൾ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുപിയിലേത് പോലെ ബുൾഡോസർ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും പറഞ്ഞിരുന്നു.
അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ചത്തെ ജമുഅ നമസ്കാരം വിശ്വാസികൾ വീട്ടിൽ തന്നെ നിർവ്വഹിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പള്ളികളിൽ പ്രാർത്ഥനകൾ ഉണ്ടാകില്ലെന്നും ഗുരുഗ്രാമിലെ മുസ്ലീം കൗൺസിൽ വ്യക്തമാക്കി. നിലവിൽ പ്രദേശത്ത് സ്ഥിതി ശാന്തമാണെങ്കിലും പോലീസ് ശക്തമായ നിരീക്ഷണം തുടരുകയാണ്. ഡിസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ നൂഹ് എസ്പി വരുൺ സിംഗ്ലയെ ബിജെപി സർക്കാർ ഭിവാനിയിലേക്ക് സ്ഥലം മാറ്റി. നരേന്ദ്ര ബിജർനിയ ആണ് പുതിയ ജില്ലാ പോലീസ് നേധാവി. കലാപ സമയത്ത് അവധിയായിരുന്നു വരുൺ സിംഗ്ലി.
ജുലൈ 31 നായിരുന്നു സംഘർഷം പൊട്ടിപുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര തിങ്കളാഴ്ച ഖെഡ്ല മോഡിന് സമീപം ആൾക്കൂട്ടം തടഞ്ഞതോടെയായിരുന്നു ഇത്. സംഘർഷത്തിൽ 3 പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. പുറത്ത് നിന്ന് നുഴഞ്ഞ് കയറിയവരാണ് സംഘർഷം ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 176 ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 90 പേരെ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. ഇതുവരെ 41 കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ഇന്റർനെറ്റ് സേവനം സർക്കാർ വിച്ഛേദിച്ചിരുന്നു.












Click it and Unblock the Notifications