ഹസിൻ ജഹാന് മമത ബാനർജിയെ കാണണം.. കലങ്ങി മറിഞ്ഞ് ഷമി-ഹസിൻ വിവാദം..അടിയും തിരിച്ചടിയും!
കൊല്‍ക്കത്ത: മുഹമ്മദ് ഷമി-ഹസിന് ജഹാന് വിവാദവുമായി ബന്ധപ്പെട്ട് പലതരം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിവാദം കുടുംബ പ്രശ്നമെന്ന തലത്തില്‍ നിന്നൊക്കെ കൈവിട്ട് പോയിരിക്കുകയാണ്. ഭാര്യയുടെ പരാതിയില്‍ ഷമിയെ കാത്തിരിക്കുന്ന നിയമനടപടികളാണ്.
അതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഹസിന് ജഹാന്. തന്നെ കാണണമെന്നും തന്റെ ഭാഗം കേള്‍ക്കണം എന്നുമാണ് ഹസിന് ജഹാന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പോരാട്ടം സത്യത്തിന് വേണ്ടി
ബഹുമാനപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജിയോട് താന്‍ കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് ഹസിന് ജഹാന് പറയുന്നു. തന്റെ പോരാട്ടം സത്യത്തിന് വേണ്ടിയുളളതാണ്. താന്‍ നാളുകളായി പീഡിപ്പിക്കപ്പെടുകയാണ്. തന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല. തന്നെ പിന്തുണയ്ക്കണം എന്നല്ല മമത ബാനര്‍ജിയോട് ആവശ്യപ്പെടുന്നത്. മറിച്ച് താന്‍ സത്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തെ അറിയണം എന്നാണ്. അതിന് വേണ്ടി തന്നെ കാണാനും പറയാനുള്ളത് കേള്‍ക്കാനും പിന്നീടെന്ത് ചെയ്യണമെന്ന് തീരുമാനിക്കാനും തയ്യാറാകണമെന്ന് ഹസിന് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ കാണാനും തന്റെ വേദന പങ്കുവെയ്ക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ഹസിന് പറയുന്നു.
കൃത്രിമ തെളിവുകളെന്ന്
ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന് ജഹാന് ഉന്നയിച്ചിരിക്കുന്നത്. മാനസികമായും ശാരീരികമായും തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്നും ഷമിക്ക് നിരവധി അവിഹിത ബന്ധങ്ങളുണ്ട് എന്നുമാണ് ആരോപണം. ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഹസിന് ജഹാന്റെ പക്കലുണ്ടെന്ന് ഷമി പറയുന്നു. ചാറ്റ് സ്ക്രീന്‍ഷോട്ടുകളടക്കം ഹസിന് പുറത്ത് വിട്ട തെളിവുകള്‍ തന്റെ അക്കൗണ്ടുകളില്‍ നിന്നും കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നാണ് ഷമി ആരോപിക്കുന്നത്.
ഏതറ്റം വരെ പോകും
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പകുതി പോലും ഹസിന് ജഹാന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഷമി പറയുന്നു. ഇപ്പോള്‍ തനിക്കറിയേണ്ടത് ഹസിന് ഏതറ്റം വരെ പോകുമെന്നാണ്. കഴിഞ്ഞ ഏഴെട്ട് ദിവസത്തിനുള്ളില്‍ പലതവണ പ്രശ്നപരിഹാരത്തിന് താന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഹസിന് യാതൊരു വിധത്തിലും അടുക്കുന്നില്ല. അതുകൊണ്ട് തന്നെ നിയമപരമായി മുന്നോട്ട് പോവുക എന്നതിലപ്പുറം തനിക്ക് മുന്നിലും മറ്റ് വഴികളൊന്നുമില്ലെന്ന് ഷമി പറയുന്നു. ഈ വിവാദവുമായി തന്റെ ക്രിക്കറ്റ് കരിയറിന് ബന്ധമൊന്നുമില്ല. ഇത് തന്റെ കരിയര്‍ തകര്‍ക്കുന്നതിനുള്ള ഒരു തന്ത്രം മാത്രമാണെന്നും ഷമി പറഞ്ഞു.
വിവാഹമാണ് ചെയ്ത കുറ്റം
ബിസിസിഐയോടെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരപരാധിയെന്ന് എത്രയും വേഗം തെളിഞ്ഞാല്‍ തനിക്ക് പ്രാക്ടീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഷമിയുടെ അംറോഹയിലെ വീട്ടില്‍ പോലീസ് എത്തിയിരുന്നു. താനും കുടുംബവും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഷമി വ്യക്തമാക്കുന്നു. ഹസിനെ വിവാഹം ചെയ്തു എന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. അത് മൂലം ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത വിധം കടുത്ത മാനസിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഷമി പറയുന്നു.
ഷമി നുണയനെന്ന് ഹസിൻ
എന്നാല്‍ ഷമി ഒരു നുണയനാണെന്ന് ഹസിന് ജഹാന് പറയുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി കള്ളങ്ങളെ കൂട്ടുപിടിക്കുകയാണ് ഷമിയെന്ന് ഹസിന് ജഹാന് പറയുന്നു. തങ്ങള്‍ അവസാനമായി വാട്സ് ആപ്പ് കോള്‍ വഴിയാണ് സംസാരിച്ചത്. അത് ഷമി പ്ലാന്‍ ചെയ്ത് വിളിച്ചതായിരുന്നു. കുടുംബത്തിലെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ് ഷമി ചോദിച്ചത്. തെറ്റ് ഏറ്റ്പറഞ്ഞ് മാപ്പ് ചോദിച്ച് തിരികെ വരാനാണ് താന്‍ പറഞ്ഞത്. ഷമിക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച ഹസിന് പിന്നീടത് നിഷേധിച്ചിരുന്നു. ആരുടേയും പിന്തുണ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും നാള് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നത് എന്നും ഹസിന് പറയുന്നു.
വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..
പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!