ഇസ്ലാമോഫോബിയ; വിവാദം രൂക്ഷം, ഗൾഫ് രാഷ്ട്രങ്ങളുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി
ദില്ലി: കൊവിഡ് ദുരിതങ്ങള്‍ക്കിടെ ഇസ്ലാമോഫോബിയ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കുന്നതായി ആശങ്ക. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വഴിയടക്കം വിദ്വേഷ പ്രചാരണം നടക്കുന്നത്. ബിജെപി എംപി തേജസ്വി സൂര്യ അറബ് സ്ത്രീകളെ അപമാനിച്ച് ട്വീറ്റ് ചെയ്തത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.
സാഹചര്യം വഷളാകുന്നതിനിടെ പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇടപെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ബാധിക്കുന്നത് മാത്രമല്ല വിഷയം. ഗള്‍ഫ് രാജ്യങ്ങളുമായുളള ഇന്ത്യയുടെ ബന്ധത്തേയും ബാധിച്ചേക്കുമെന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയടക്കം ഇടപെട്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കര്‍ ഫോണില്‍ ചര്‍ച്ച നടത്തുകയുണ്ടായി. വിവാദത്തിലേക്ക് നയിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ വിദഗ്ധരും ശ്രമം നടത്തുന്നുണ്ടെന്ന് എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയുടെ എല്ലാ സഹകരണവും എസ് ജയശങ്കര്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ട്.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇപ്പോള്‍ തിരിച്ച് എത്തിക്കാന്‍ സാധിക്കില്ല എന്നാണ് ഇന്ത്യ നിലപാടെടുത്തിരിക്കുന്നത്. മെയ് 3നാണ് രാജ്യത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുക. ഇതിന് ശേഷം പ്രവാസികളെ തിരികെ എത്തിക്കാനുളള നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ലോക്ക്ഡൗണ്‍ ഇനിയും നീണ്ടാല്‍ പ്രവാസികളുടെ തിരിച്ച് വരവും വൈകിയേക്കും.
Recommended Video
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന് പിറകേയാണ് എസ് ജയശങ്കറും പ്രശ്നത്തില്‍ ഇടപെട്ടത്. വിശുദ്ധ റംസാന് മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വേണ്ടത്ര ഭക്ഷണ വിതരണം ഇന്ത്യ ഉറപ്പ് വരുത്തുമെന്ന് ജയശങ്കര്‍ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ കയറ്റുമതിയില്‍ തടസ്സം വരില്ലെന്നും വിദേശകാര്യമന്ത്രി ഉറപ്പ് നല്കി. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനും പാരസെറ്റാമോളും അടക്കമുളള മരുന്നുകളുടെ ലഭ്യത സൗദിയും ഒമാനും ഖത്തറും ബഹ്റൈനും അടക്കമുളള രാജ്യങ്ങള്‍ക്ക് ഉറപ്പാക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.