വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ കുത്തനെ മുകളിലോട്ട്.....കൂടുതല്‍ ഇരയാവുന്നത് മുസ്ലീങ്ങള്‍
ദില്ലി: ഇന്ത്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അസഹിഷ്ണുത കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷ പീഡനം ശക്തമാകുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ദളിതുകളും മുസ്ലീങ്ങള്‍ക്കൊപ്പം ഏറ്റവുമധികം അതിക്രമം നേരിടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ വിദേശ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇന്ത്യയില്‍ ഇത്തരം അതിക്രമങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകളെയും പൂര്‍ണമായി തള്ളിയിരുന്നു.
യുപിയില്‍ അതിക്രമം വര്‍ധിക്കുന്നു
ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങൡ വന്‍ വര്‍ധന ഉണ്ടായെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് പറയുന്നത്. യുപി വിദ്വേഷ കുറ്റകൃത്യത്തിന്റെ ഹബ്ബാണെന്ന് വരെ പരാമര്‍ശമുണ്ട്. എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പോലീസ് വകുപ്പും പറയുന്നത്, സംസ്ഥാനത്തെ നിയമവ്യവസ്ഥ ശക്തമാണെന്നും, അത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്നുമാണ്. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യുപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
മൂന്ന് വര്‍ഷത്തെ കണക്ക്
കഴിഞ്ഞ വര്‍ഷത്തെ ഇത്തരം അതിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ 43 ശതമാനവും ഉണ്ടായിരിക്കുന്നത് യുപിയിലാണ്. ഇതില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ക്കും ദളിതുകള്ക്കുമെതിരെയാണ് നടന്നിരിക്കുന്നത്. എല്ലാ കേസുകളും യുപിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ആള്‍ക്കൂട്ട കൊലപാതകങ്ങളുമുണ്ട്. 2016നും 2019 ജൂണ്‍ 15നും ഇടയില്‍ 2008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 869 കേസുകള്‍ യുപിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആശ്വസിക്കാം ഇക്കാര്യത്തില്‍
ഉത്തര്‍പ്രദേശിലാണ് ഇത്തരം കേസുകള്‍ കൂടുതലുള്ളതെങ്കിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 54 ശതമാനത്തിന്റെ കുറവുണ്ടായെന്നും കമ്മീഷന് പറയുന്നു. അതായത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ 42 ആയിരുന്നു മുമ്പ്. ഇത് 19 എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ്. അതേസമയം ദളിതുകള്‍ക്കെതിരെയുള്ള കേസുകളില്‍ 41 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 221 കേസുകളില്‍ നിന്ന് 311 ആയി വര്‍ധിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ കണക്ക്
ഈ കാര്യങ്ങള്‍ നേരത്തെ കേന്ദ്ര മന്ത്രാലയവും പുറത്തുവിട്ടിരുന്നു. അതേസമയം മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുറഞ്ഞ് വരുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ ദളിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. 2016-17 വര്‍ഷത്തില്‍ 117 കേസുകളാണ് ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ രേഖപ്പെടുത്തിയത്. 2017-18ല്‍ ഇത് 67 ആയി കുറഞ്ഞു. എന്നാല്‍ ഇത് 79 ആയി വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതേസമയം ഹിന്ദി ഹൃദയഭൂമിയിലാണ് ദളിതര്‍ക്കെതിരെയുള്ള അതിക്രമം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുസഫര്‍നഗര്‍ കേസ്
യുപിയിലെ മുസഫര്‍നഗര്‍ കലാപകേസില്‍ 65 പേര് കൊല്ലപ്പെട്ട സംഭവത്തിലെ പത്ത് കൊലക്കേസുകളില്‍ പ്രതികളെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. തെളിവില്ലെന്ന കാരണത്താലാണ് വെറുതെ വിട്ടത്. അതേസമയം കലാപവുമായി ബന്ധപ്പെട്ട 41 കേസുകളില്‍ 40 എണ്ണത്തിലും കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ്. അതേസമയം പ്രതികള്‍ പലരും കൂറുമാറുകയും ചെയ്തു. പോലീസ് നിര്‍ബന്ധിപ്പിച്ച് ഒപ്പിട്ടാന്‍ പറഞ്ഞതാണെന്ന് കോടതിയില്‍ പ്രതികള്‍ പറഞ്ഞു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അഞ്ച് കേസുകളില്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
രാഷ്ട്രീയ യാത്രയുമായി ആദിത്യ താക്കറെ....3 വെല്ലുവിളികളെ തകര്ത്താന് ശിവസേനയുടെ നീക്കം