ദില്ലിയില്‍ വീഴ്ത്തിയത് വിദ്വേഷ പ്രസംഗം, കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം, തുറന്നടിച്ച് തിവാരി
ദില്ലി: വര്‍ഗീയപരമായ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി. തിരഞ്ഞെടുപ്പിന് ശേഷം ഇത് ആദ്യമായിട്ടാണ് ഭോജ്പുരി താരം കൂടിയായ തിവാരി ഇക്കാര്യം സമ്മതിക്കുന്നത്. ദില്ലിയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ നിരവധി വീഴ്ച്ചകളുണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ പ്രധാനം വിവാദ പരാമര്‍ശങ്ങളായിരുന്നു. അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, പ്രകാശ് ജാവദേക്കര്‍, യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണങ്ങള്‍ തിരിച്ചടിയായെന്നും തിവാരി പറഞ്ഞു.
ബിജെപി എംപി പര്‍വേശ് വര്‍മ, അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഇതിനെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പിന്തുണയ്്ക്കുകയും ചെയ്തു. ഇത് വോട്ടര്‍മാരുടെ മനോഭാവം തന്നെ മാറ്റുന്നതിന് കാരണമായിരുന്നു. എന്ത് തന്നെയായാലും, പര്‍വേശ് പറഞ്ഞ കാര്യങ്ങള്‍ വിദ്വേഷ പ്രസംഗമായിരുന്നു. വലിയ നഷ്ടമാണ് അതിലൂടെ ബിജെപിക്കുണ്ടായത്. അന്നും ഇപ്പോഴും ആ പ്രസംഗത്തെ ബിജെപി അപലപിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.
അതേസമയം വിദ്വേഷ പ്രസംഗം ഏതൊക്കെ നേതാക്കള്‍ നടത്തിയിട്ടുണ്ടോ, അവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടാവണം. രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന കപില്‍ മിശ്രയുടെ പരാമര്‍ശവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായിരുന്നു. അത്തരം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സ്ഥിരമായി പുറത്താക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള ഒരു നിയമം ഉണ്ടാവണം. അത്തരമൊരു സംവിധാനമുണ്ടായാല് പാര്‍ട്ടി പ്രസിഡന്റെന്ന നിലയിലല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയില്‍ അതിനെ പിന്തുണയ്ക്കുമെന്നും തിവാരി പറഞ്ഞു.
ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെതിരെ കാണിക്കാന്‍ ബിജെപിക്കൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അതും തിരിച്ചടിയായെന്ന് തിവാരി വ്യക്തമാക്കി. അതേസമയം വിദ്വേഷ പ്രസംഗം തിരിച്ചടിയായെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു. എട്ട് സീറ്റുകളാണ് ബിജെപിക്ക് ദില്ലിയില്‍ ലഭിച്ചത്. വോട്ടുശതമാനം 39 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതും ബിജെപിക്കുള്ള നേട്ടമാണ്.
രാജ്യസഭയില്‍ 18 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്... പോരാട്ടം ത്രില്ലറിലേക്ക്, ജയം ഉറപ്പ് മൂന്നിടത്ത്!!