ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: യതി നരസിംഹാനന്ദ് അറസ്റ്റിൽ
ദില്ലി; ഹരിദ്വാറിലെ ധർമ സൻസദിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ സൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്ത് ഉത്തരാഖണ്ഡ് പോലീസ്. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി.നേരത്തേ കേസിൽ വസീം റിസ്‌വിയെന്ന ജിതേന്ദ്ര ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിതേന്ദ്രയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ ധർണയിൽ വെച്ചാണ് നരസിംഹാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്.പോലീസ് എഫ്‌ഐആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്.

ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെയായിരുന്നു യതി നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ ഹിന്ദുത്വസമ്മേളനം നടന്നത്.ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മത കേന്ദ്രങ്ങൾ ആക്രമിക്കാനുമായിരുന്നു സൻസദിൽ ആഹ്വാനം നടന്നത്.റസ്വിക്കും നരസിംഹാനന്ദയ്ക്കും പുറമെ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ എന്നിങ്ങനെ 10 ലധികം പേർക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
സംഭവത്തിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്.കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി ബുധനാഴ്ച നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് കേസെടിത്തത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.












Click it and Unblock the Notifications