ഹത്രാസിൽ ആളിക്കത്തി ദില്ലി, ജന്തർമന്ദറിൽ വൻ പ്രതിഷേധം, പ്രിയങ്കയും ആസാദും യെച്ചൂരിയും കെജ്രിവാളും
ദില്ലി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ നിര്‍ഭയ സംഭവത്തിനെതിരെയുണ്ടായതിന് സമാനമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് ദില്ലി ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. നീതി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം ആളിക്കത്തുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാത്മീകി ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ദില്ലിയില്‍ പ്രതിഷേധമുയര്‍ത്തി. രൂക്ഷമായാണ് നേതാക്കള്‍ ബിജെപി സര്‍ക്കാരിന് എതിരെ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ദില്ലി കത്തുന്നു
നിര്‍ഭയയ്ക്ക് നീതി തേടിയാണ് ദില്ലിയില്‍ ഇതിന് മുന്‍പ് സമാനമായ പ്രക്ഷോഭങ്ങള്‍ നടന്നത്. ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലും ദില്ലി കത്തുന്നു. ഇന്ത്യാ ഗേറ്റിലാണ് വിവിധ സംഘടനകള്‍ നേരത്തെ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നത്.
പ്രതിഷേധം ജന്തര്‍ മന്ദറിൽ
എന്നാല്‍ നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ജന്തര്‍ മന്ദറിലേക്ക് മാറ്റുകയായിരുന്നു. വലിയ ജനക്കൂട്ടമാണ് ജന്തര്‍ മന്ദറില്‍ എത്തിയിട്ടുണ്ട്. ദേശീയ പതാക ഏന്തിയും മെഴുകുതിരികള്‍ കത്തിച്ചുമാണ് സ്ത്രീകളും പുരുഷന്മാരും അടക്കം നൂറുകണക്കിന് ആളുകള്‍ ജന്തര്‍ മന്ദറിലെത്തിയത്. ഭീം ആര്‍മിയുടെ പ്രവര്‍ത്തകരുടെ വലിയ സംഘം ജന്തര്‍ മന്ദറിലെത്തിയിട്ടുണ്ട്.
സ്വര മുതൽ കെജ്രിവാൾ വരെ
നടി സ്വര ഭാസ്‌കര്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി,, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ഡി രാജ, ആനി രാജ എന്നിവരെ കൂടാതെ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവും ആയ അരവിന്ദ് കെജ്രിവാളും ജന്തര്‍ മന്ദറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധം ജന്തര്‍ മന്ദറില്‍ തന്നെ അവസാനിപ്പിക്കാനാണ് പോലീസ് മുന്നറിയിപ്പ്.
രാജി വെക്കുന്നത് വരെ പ്രതിഷേധം
ജന്തര്‍ മന്ദറില്‍ നിന്ന് ഇന്ത്യ ഗേറ്റിലേക്ക് നടത്തിയ പ്രതിഷേധ ജാഥ ടോള്‍സ്‌റ്റോയി മാര്‍ഗില്‍ ദില്ലി പോലീസ് തടഞ്ഞു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. താന്‍ ഹത്രാസ് സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയ ആസാദ് സംഭവത്തില്‍ സുപ്രീം കോടതി ഇടപെടണം എന്നും പ്രതിഷേധത്തില്‍ സംസാരിക്കവേ പറഞ്ഞു.
മോദിക്കെതിരെ തുറന്നടിച്ചു
നേരത്തെ വീഡിയോ സന്ദേശത്തില്‍ ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ദളിതരുടെ കാല് കഴുകിയ പ്രധാനമന്ത്രി ഇപ്പോള്‍ ദളിതരുടെ മകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയാണെന്നാണ് ആസാദ് കുറ്റപ്പെടുത്തിയത്. യുപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുളള അവകാശം ഇല്ലെന്ന് സീതാറാം ചെയ്യൂരി പറഞ്ഞു.
പ്രാര്‍ത്ഥനാ യോഗത്തിൽ പ്രിയങ്ക
ഹത്രാസ് പെണ്‍കുട്ടിക്ക് വേണ്ടി ദില്ലിയിലെ മഹാഋഷി വാല്‍മീകി ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. ഹത്രാസ് പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും മേല്‍ നടന്നിരിക്കുന്ന അനീതിക്ക് എതിരെ രാജ്യത്തെ ഓരോ സ്ത്രീയും പുരുഷനും പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ഓരോ സ്ത്രീയും സമ്മര്‍ദ്ദം ശക്തമാക്കണം
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹത്രാസ് പെണ്‍കുട്ടിക്ക് ഒരു സഹായവും ലഭ്യമാക്കിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. മാധ്യമങ്ങള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. തങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലത്തും. ഓരോ സ്ത്രീയും സമ്മര്‍ദ്ദം ശക്തമാക്കണം. ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാനുളള അവകാശം പോലും അച്ഛനോ സഹോദരനോ നല്‍കിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
രാഷ്ട്രീയം കലര്‍ത്തരുത്
ഹത്രാസ് സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ജന്തര്‍ മന്ദറില്‍ പ്രതിഷധത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. യുപിയിലും മധ്യപ്രദേശിലും ദില്ലിയിലും മുംബൈയിലും രാജസ്ഥാനിലും പീഡനം നടക്കരുത്. രാജ്യത്ത് എവിടെയും അത്തരം സംഭവങ്ങള്‍ നടക്കരുത് എന്നും കെജ്രിവാള്‍ പറഞ്ഞു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ജന്‍പഥ് മെട്രോ സ്‌റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.