കണ്ണീരടക്കാനാവാതെ അമ്മ, നെഞ്ചോട് ചേർത്ത് പ്രിയങ്ക ഗാന്ധി, കണ്ണീർ കടലായി ഹത്രാസ്
ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം വിവാദമായതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ട് തടങ്കലിലാക്കിയിരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വീട്ടിലുളളവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും അവരെ വിലക്കി. പോലീസും ജില്ലാ മജിസ്‌ട്രേറ്റും അടക്കം പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നു.
രാഷ്ട്രീയ നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ നാട്ടുകാരെയോ പോലും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോലീസ് അടുപ്പിച്ചില്ല. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹത്രാസിലെ വീട്ടിലെത്തിയത്. പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ പെണ്‍കുട്ടിയുടെ അമ്മ വേദന അടക്കി വെക്കാനാവാതെ പൊട്ടിക്കരഞ്ഞു.
ചുറ്റിലും കണ്ട് നിന്നവര്‍ക്കും കണ്ണ് നിറഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ പ്രിയങ്ക ഗാന്ധി ആ അമ്മയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ആ അമ്മയുടെ നെഞ്ച് നീറുന്ന വേദന കണ്ട് പ്രിയങ്ക ഗാന്ധിയുടേയും കണ്ണുകള്‍ നിറഞ്ഞു. വികാരഭരിതമായ രംഗങ്ങള്‍ ആണ് ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് വൈകുന്നേരം അരങ്ങേറിയത്.
സ്വന്തം മകളുടെ മുഖം അവസാനമായൊന്ന് കാണാന്‍ പോലും ആ അമ്മയ്ക്കും അച്ഛനും അവസരം നല്‍കിയില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഒരമ്മയുടെ വേദന എനിക്ക് മനസ്സിലാകും. അവര്‍ക്ക് നീതി ലഭിക്കുന്നത് വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഈ ഓരോ തുളളി കണ്ണീരിനും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും എന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഞാന്‍ കണ്ടു. അവരുടെ വേദന മനസ്സിലാക്കുന്നു. ഈ വിഷമഘട്ടത്തില്‍ തങ്ങള്‍ ഒപ്പമുണ്ടെന്നും നീതിക്ക് വേണ്ടിയുളള പോരാട്ടില്‍ എല്ലാ സഹായവും നല്‍കുമെന്നും താന്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് ഇനി തോന്നിയത് പോലെ പ്രവര്‍ത്തിക്കാനാവില്ല. അവര്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും. കാരണം രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്, ഈ നാടിന്റെ മകള്‍ക്ക് നീതി ഉറപ്പാക്കാന്‍'' എന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം
'സ്മൃതി ഇറാനി ഗോ ബാക്ക്', വാരണാസിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്മൃതി ഇറാനി