ഹത്രാസ്: മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്
ദില്ലി: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. യുഎപിഎയുടെ 17-ാം വകുപ്പ് കൂടി ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹത്രാസിൽ മലയാളി മാധ്യമ പ്രവര്‍ത്തകൻ കസ്റ്റഡിയിൽ; പോപ്പുലർ ഫ്രണ്ടെന്ന് യുപി പോലീസ്... തെളിവുണ്ടെന്നും
മലയാളി മാധ്യമപ്രവർത്തകന്റെ അറസ്റ്റ്: സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി, നടപടി ഭരണാവിരുദ്ധം!!
അഴിമുഖത്തിലെ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും ആയിരുന്നു കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. വിശദാംശങ്ങള്‍...
രാജ്യദ്രോഹം, യുഎപിഎ
സിദ്ദീഖ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കും എതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ യുഎപിഎ പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഫണ്ട് ശേഖരണം?
യുഎപിഎയുടെ 17-ാം സെക്ഷന്‍ ആണ് എഫ്‌ഐആറിലെ ഒരു കുറ്റം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരണത്തെ കുറിച്ചുള്ളതാണ് ഈ വകുപ്പ്. സിദ്ദീഖ് കാപ്പനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നാണ് പോലീസ് പറയുന്നത്.
മാധ്യമ പ്രവര്‍ത്തകന്‍
അഴിമുഖം ഓണ്‍ലൈനിന് വേണ്ടിയാണ് സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ജോലിയുടെ ഭാഗമായിട്ടാണ് ഹത്രാസിലേക്ക് പോയത് എന്നാണ് വിവരം. നിലവില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് കാപ്പന്‍.
പോലീസ് പറയുന്നത്
ദില്ലിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ ഹത്രാസിലേക്ക് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത് എന്നാണ് യുപി പോലീസ് പറയുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ അതീഖ് ഉര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഹേബിയസ് കോര്‍പ്പസ്
ഇതിനിടെ സിദ്ദീഖ് കാപ്പനെ പുറത്തെത്തിക്കാന്‍ വേണ്ടി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ലെന്ന് സംഘടനയും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.
ഹത്രാസ് സംഭവത്തില്‍
ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പ്രതിഷേധങ്ങള്‍ക്കെതിരേയും യുപി പോലീസ് കേസ് എടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ഗൂഢാലോചന, ജാതിസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹത്രാസ് കൂട്ടബലാത്സംഗം: അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ 10 ദിവസം കൂടി അനുവദിച്ചു
Recommended Video