ഹത്രാസിൽ യോഗിയെ പ്രതിരോധിക്കാനിറങ്ങി സ്മൃതി ഇറാനി, ഉന്നം രാഹുൽ ഗാന്ധിയും കോൺഗ്രസും
ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും യാത്ര ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി കൂടിയാണ്. ഹത്രാസിലേത് അടക്കം സ്ത്രീകള്‍ക്കെതിരെ യുപിയില്‍ ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ യോഗി ആദിത്യനാഥിന് എതിരെ വന്‍ ജനരോഷം ഉയര്‍ത്തിയിരിക്കുന്നു.
യോഗി ആദിത്യനാഥിനേയും ബിജെപിയേയും പ്രതിരോധിക്കാന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. നിര്‍ഭയ സംഭവത്തില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സ്മൃതി ഇറാനി ഹത്രാസ് സംഭവത്തില്‍ പ്രതികരിക്കാത്തതിന്റെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രതികരിക്കാതെ സ്മൃതി ഇറാനി
ഹത്രാസില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരതയ്ക്ക് എതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വരെ ഉളളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദില്ലിയില്‍ നിര്‍ഭയ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി സ്മൃതി തെരുവില്‍ ഇറങ്ങിയിരുന്നു.
പ്രതിഷേധിച്ച് സോഷ്യൽ മീഡിയ
അന്ന് തന്റെ ഹൃദയം കത്തുന്നു എന്ന് പറഞ്ഞ സ്മൃതി ഇറാനി ഇപ്പോള്‍ ഒരക്ഷരം പോലും മിണ്ടാത്തതിനെ ആണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. നിര്‍ഭയ സംഭവത്തില്‍ സ്മൃതി ഇറാനി പ്രതിഷേധിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്ന അടക്കമുളളവര്‍ സ്മൃതി ഇറാനിയുടെ മൗനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നു.
രാഹുൽ ഗാന്ധിക്ക് വിമർശനം
അതിനിടെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഹത്രാസ് സംഭവത്തിലുളള പ്രതിഷേധമല്ല മറിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഹത്രാസ് യാത്രയ്ക്ക് എതിരെയാണ് സ്മൃതി ഇറാനിയുടെ വാക്കുകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി ലോക്‌സഭയില്‍ എത്തിയത്.
രാഷ്ട്രീയം കളിക്കുന്നു
രാഹുല്‍ ഗാന്ധിയുടെ ഹത്രാസ് യാത്ര നീതിക്ക് വേണ്ടിയല്ല, മറിച്ച് രാഷ്ട്രീയം കളിക്കുന്നതാണ് എന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനാലാണ് 2019ല്‍ ജനങ്ങള്‍ ബിജെപിക്ക് ചരിത്രം വിജയം ഉറപ്പാക്കിയത് എന്ന് സ്മൃതി ഇറാനി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യാത്ര തടയാന്‍ സാധിക്കില്ല
ഒരു ജനാധിപത്യ രാജ്യത്ത് തനിക്ക് ഒരു നേതാവിന്റെയും യാത്ര തടയാന്‍ സാധിക്കില്ല. അതേസമയം ഹത്രാസിലേക്കുളള അവരുടെ യാത്ര ഇരയുടെ നീതിക്ക് വേണ്ടിയല്ലെന്നും മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുളളതാണ് എന്നും ജനങ്ങള്‍ മനസ്സിലാക്കും എന്നും സ്മൃതി ഇറാനി പറഞ്ഞു. ഈ പ്രതികരണത്തിന് പിന്നാലെ വാരാണസിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്മൃതിയുടെ കാര്‍ തടഞ്ഞ് പ്രതിഷേധിച്ചു.
Recommended Video
തടഞ്ഞ് തിരിച്ചയച്ചു
കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോകാനുളള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമം യുപി പോലീസ് തടഞ്ഞിരുന്നു. വാഹനം പോലീസ് തടഞ്ഞതോടെ പ്രിയങ്കയും രാഹുലും കാല്‍നടയായി യാത്ര തുടരാന്‍ ശ്രമിച്ചു. അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ദില്ലിയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.