ഹത്രാസ് പീഡനം: പോലീസുമായി തെരുവിൽ ഏറ്റുമുട്ടി വാത്മീകി സമുദായാംഗങ്ങൾ, പരസ്പരം കല്ലേറ്
ആഗ്ര: ഹത്രാസില്‍ 19കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി വാത്മീകി സമുദായാംഗങ്ങള്‍. ആഗ്രയിലും ഫിറോസാബാദിലും വാത്മീകി സമുദായത്തിലെ ആളുകള്‍ നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായി. പ്രതിഷേധക്കാരും പോലിസും തമ്മില്‍ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ഹത്രാസ് പെണ്‍കുട്ടി വാത്മീകി സമുദായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു.
'നിശബ്ദരാക്കാനാവില്ല', യോഗി കെട്ടിയ കോട്ട പൊളിച്ച് പ്രിയങ്കയും രാഹുലും, കോണ്‍ഗ്രസിന് രാഷ്ട്രീയ വിജയം
യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും ഹത്രാസ് കേസ് കൈകാര്യം ചെയ്ത പോലീസിനും എതിരെയാണ് വാത്മീകി സമുദായത്തിലെ ആളുകള്‍ ആഗ്രയിലും ഫിറോസാബാദിലും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ലോഹ മണ്‍ഡി പ്രദേശത്തെ രാജ് നഗര്‍ കോളനിയില്‍ ഒത്തുകൂടിയ പ്രതിഷേധക്കാരെ കലാപ വിരുദ്ധ സേനയെ ഇറക്കിയാണ് പോലീസ് പിരിച്ച് വിട്ടത്.
പോലീസിനെ കണ്ടതോടെ പ്രതിഷേധക്കാര്‍ കല്ലേറാരംഭിച്ചു. ഇതോടെ പോലീസും തിരിച്ച് കല്ലെറിയാന്‍ തുടങ്ങി. പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും കൂടാതെ പ്രദേശവാസികളായ ചിലര്‍ക്കും കല്ലേറില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയതോടെ പ്രദേശത്താകെ സംഘര്‍ഷാവസ്ഥയും ആശങ്കയും നിറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലായി വാത്മീകി സമുദായത്തിലെ ആളുകള്‍ സംഘം ചേര്‍ന്ന് തുടങ്ങി.
ഹത്രാസിൽ യോഗിയെ പ്രതിരോധിക്കാനിറങ്ങി സ്മൃതി ഇറാനി, ഉന്നം രാഹുൽ ഗാന്ധിയും കോൺഗ്രസും
ആഗ്ര എസ്എസ്പി ബബ്ലു കുമാര്‍ അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. പ്രതിഷേധക്കാര്‍ക്കെതിരെ ലോഹ മണ്ഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവ വാത്മീകി ഫോഴ്‌സ് അധ്യക്ഷനായ അനുരാഗ് ചൗഹാന്റെയും വികാസ് വാത്മീകിയുടേയും നേതൃത്വത്തിലാണ് ഫിറോസാബാദിലെ പ്രതിഷേധം നടന്നത്. നഗര്‍ നിഗമില്‍ നിന്നും പ്രതിഷേധക്കാര്‍ സുഭാഷ് ക്രോസിംഗ് വരെ മാര്‍ച്ച് നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിക്കാനുളള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരക്കാരിലൊരാള്‍ ഷര്‍ട്ട് അഴിച്ച് കത്തിച്ചു. അതിനിടെ ബോധം കെട്ട് വീണ അനുരാഗ് ചൗഹാനെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്നാണ് വാത്മീകി സമുദായാംഗങ്ങൾ പറയുന്നത്.
'സ്മൃതി ഇറാനി ഗോ ബാക്ക്', വാരണാസിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്മൃതി ഇറാനി