ഹത്രാസ് പീഡനം: എസ്പിയെ അടക്കം പുറത്താക്കി യോഗി സർക്കാർ, ചോദ്യങ്ങളുമായി പ്രിയങ്ക
ലഖ്‌നൗ: ഹത്രാസ് സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസ് പോലീസ് സൂപ്രണ്ട് അടക്കമുളള അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പോലീസിന് എതിരെ കടുത്ത ആക്ഷേപം ആണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ യോഗി സർക്കാരിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്..
പോലീസ് ഇടപെടലുകൾ
ഹത്രാസ് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷവും അടക്കം ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറാതെ രാത്രി തന്നെ പോലീസ് തിടുക്കപ്പെട്ട് സംസ്‌ക്കാരം നടത്തിയത് അടക്കം വിവാദമായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിനെതിരെ
തങ്ങളെ പോലീസ് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഫോണുകള്‍ പിടിച്ചെടുത്തതായും മാധ്യമങ്ങളോട് അടക്കം സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയതായും ആരോപണമുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും യുപി പോലീസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
സർക്കാർ നടപടി
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാം ശബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാര്‍ വര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ജഗ്വീര്‍ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവരെ ആണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്പിയുടേയും ഡിഎസ്പിയുടേയും നുണ പരിശോധന നടത്തുമെന്ന് യോഗി ആദിത്യനാഥിന്റെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
ചോദ്യങ്ങളുമായി പ്രിയങ്ക
സര്‍ക്കാര്‍ ഉത്തരവിന് പിറകേ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി. ചിലരെ മാത്രം പുറത്താക്കിയത് കൊണ്ട് എന്താണ് കാര്യമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു. ആരുടെ ഉത്തരവിന്റെ ബലത്തിലാണ് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കഷ്ടപ്പെടുത്തുന്നത്. ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിന്റെയും എസ്പിയുടേയും ഫോണ്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ നോക്കരുത്. രാജ്യം കാണുന്നുണ്ട്. യോഗി രാജി വെക്കണം എന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.