ഹാഥ്റാസ് പെൺകുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി; കേസ് അലഹബാദ് കോടതി ഇന്ന് പരിഗണിക്കും
ലഖ്നൗ; ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി. ഇന്ന് പുലർച്ചയോടെയാണ് പോലീസിന്റെയും ഉദ്യോഗസ്ഥരുടേയും അകമ്പടിയോടെ ഇവരെ ലഖ്നൗവിൽ എത്തിച്ചത്. ഇന്നലെ മാറ്റാനായിരുന്നു ആലോചിച്ചെങ്കിലും യാത്ര വൈകി. ഇതോടെ രാത്രി യാത്രയെ ഭയപ്പെടുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിക്കുകയായിരുന്നു. തുടർന്നാണ് പുലർച്ചയോടെ കുടംബത്തെ മാറ്റിയത്.

പെൺകുട്ടിയുടെ കുടുംബത്തെ ഇന്ന് അലഹബാദ് ഹൈകോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്കരിച്ചതുൾപ്പെടെയുള്ള സംഭവങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് പെൺകുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് കോടതി കേൾക്കും.
ഉച്ചയ്ക്ക് 2.15 ന് ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് രാജൻ റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇരയുടെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച ഹാജരാകുന്നത് ഉറപ്പാക്കാൻ ഹൈക്കോടതി നേരത്തേ ജില്ലാ ജഡ്ജിയോട് നിർദ്ദേശിച്ചിരുന്നു. ശക്തമായ സുരക്ഷയായിരുന്നു പെൺകുട്ടിയുടെ വീട്ടിൽ കോടതി നിർദ്ദേശപ്രകാരം ഒരുക്കിയിരുന്നത്. കേസിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ മജിസ്‌ട്രേറ്റ്, ഹത്രാസ് പോലീസ് സൂപ്രണ്ട് എന്നിവരെ വിളിച്ചുവരുത്തിയിട്ടുണ്ട്.കേസിലെ അന്വേഷണ പുരോഗതി എസ്ഐടി സംഘം കോടതിയെ അറിയിച്ചേക്കും. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെയുഡബ്ല്യുജെ നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിദ്ധിഖ് കാപ്പനെതിരെ യുഎപിഎ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications