ഹത്രാസ്: ഫോൺ പിടിച്ച് വാങ്ങി, കുടുംബം വീട്ടുതടങ്കലിൽ!കണ്ണ് വെട്ടിച്ച് കുട്ടി പുറത്ത്, ഓടിച്ച് പോലീസ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രോഷം പുകയുകയാണ്. പെണ്‍കുട്ടിയുടെ കുടുംബം അതീവ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും നടുവിലാണെന്നാണ് പുറത്ത് വരുന്ന വിവരം.
പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ അടച്ചിട്ടിരിക്കുകയാണ് യുപി പോലീസ്. പോലീസിന്റെ കണ്ണ് വെട്ടിച്ച് മാധ്യമങ്ങളെ കാണാന്‍ എത്തിയ ബന്ധുവായ ആണ്‍കുട്ടിയെ പോലീസ് ഓടിച്ച് വിടുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രതികളെ രക്ഷിക്കാൻ ശ്രമം
19 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനാണ് യോഗി ആദിത്യനാഥിന്റെ പോലീസ് ശ്രമിക്കുന്നത് എന്നാണ് തുടക്കം മുതല്‍ കുടുംബം ആരോപിക്കുന്നത്. മരണശേഷം കുടുംബത്തിന് മൃതദേഹം വിട്ട് നല്‍കാതെ രായ്ക്ക് രാമായനം പോലീസ് സംസ്‌ക്കാരം നടത്തുകയായിരുന്നു.
കൊവിഡ് ബാധിച്ചെന്ന്
അതിന് പിറകെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാനുളള ശ്രമവും യുപി പോലീസ് നടത്തുന്നു. കൊവിഡ് ബാധിച്ചാണ് പെണ്‍കുട്ടിയുടെ മരണം എന്ന് യുപി പോലീസ് പ്രചരിപ്പിക്കുന്നതായാണ് സഹോദരന്‍ ആരോപിക്കുന്നത്. ഹത്രാസില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമം പോലീസ് വളഞ്ഞിരിക്കുന്നു.
പ്രദേശത്ത് വിലക്ക്
രാഷ്ട്രീയ നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും ഹത്രാസിലേക്കുളള യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് തടഞ്ഞ് തിരിച്ച് അയച്ചിരുന്നു. ഇന്ന് എംപിയായ ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തേയും പോലീസ് തടഞ്ഞു.
മാധ്യമങ്ങൾക്കും പ്രവേശനമില്ല
ഇന്നലെ രാഹുല്‍ ഗാന്ധിയെ ആണെങ്കില്‍ ഇന്ന് ഡെറിക് ഒബ്രിയാനെ പോലീസ് നിലത്ത് തളളിയിട്ടു. വനിതാ എംപിയെ അപമാനിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാരിക്കേഡ് കെട്ടി തിരിച്ച സ്ഥലത്തിന് അകത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കാണ്. ഗ്രാമീണരെ പോലും വിശദ പരിശോധന നടത്തിയാണ് പോലീസ് കടത്തി വിടുന്നത്.
കുടുംബത്തിന് ഭീഷണി
കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ ആര്‍ക്കും ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. വീട്ടിലുളളവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിരിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയിരിക്കുന്നു.
അകത്ത് പൂട്ടിയിട്ടിരിക്കുന്നു
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയല്‍ക്കാരെ പോലും കടത്തി വിടുന്നില്ല. വീട്ടിലുളളവരെ അകത്ത് പൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് വിവരം. അതിനിടെയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകന്‍ പുറത്ത് കടന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തങ്ങളോട് പോലീസ് ചെയ്യുന്ന ക്രൂരത ആണ്‍കുട്ടി മാധ്യമങ്ങളോട് വിവരിച്ചു.
ബന്ധുക്കളില്‍ ചിലരെ മര്‍ദ്ദിച്ചു
പോലീസ് ബന്ധുക്കളില്‍ ചിലരെ മര്‍ദ്ദിച്ചുവെന്നും ഫോണ്‍ പിടിച്ച് വെച്ചിരിക്കുകയാണെന്നും ആണ്‍കുട്ടി വെളിപ്പെടുത്തി. പോലീസ് കാണാതെ വാഹനങ്ങള്‍ക്ക് മറവില്‍ നിന്നാണ് മാധ്യമങ്ങള്‍ കുട്ടിയോട് സംസാരിച്ചത്. എന്നാല്‍ കുട്ടിയെ കണ്ട പോലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. കുട്ടിയുടെ മുഖത്ത് മാസക് നീക്കി ആളെ തിരിച്ചറിഞ്ഞ ശേഷം ഓടിച്ച് വിടുകയായിരുന്നു.
സിബിഐ അന്വേഷണം വേണം
സമീപത്തെ വയലിലൂടെ വീട്ടിലേക്ക് കുട്ടി ഭയന്ന് തിരിച്ചോടുന്നത് അടക്കമുളള ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായവും സഹോദരന് ജോലിയും ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.