ഹത്രാസ്; പെണ്‍കുട്ടിയെ മൃതദേഹം രാവിലെ സംസ്കരിക്കാമെന്ന് പറഞ്ഞു, പക്ഷെ ഡിഎം അനുസരിച്ചില്ല;ബിജെപി എംപി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വീട്ടുകാര്‍ക്ക് പോലും വിട്ടുകൊടുക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ കത്തിച്ചു കളഞ്ഞ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധിയുള്‍പ്പടേയുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. പൊലീസ് നടപടിയില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ പുതിയ വാദവുമായി സ്ഥലത്തെ ബിജെപി എംപിയും രംഗത്തെത്തിയിട്ടുണ്ട്.

രാവിലെയെന്ന് പറഞ്ഞെങ്കിലും
പെണ്‍കുട്ടിയുടെ മൃതദേഹം രാവിലെ സംസ്കരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നാണ് ബിജെപി എംപി രജ്വീര്‍ ദിലെര്‍ പറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി, ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കുടംബാംഗങ്ങള്‍ക്കൊപ്പമാണ് ഞാന്‍. ശവസംസ്കാര വേളയിൽ ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവർ പങ്കെടുത്തു. ഞാനും ആ പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാൽ ഒരു ഏറ്റുമുട്ടൽ ഭയന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറാൻ പോലീസ് എന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും ബിജെപി എംപി ദ പ്രിന്‍റിനോട് പറഞ്ഞു.

രാത്രിതന്നെ ശവസംസ്കാരം
അന്ത്യകര്‍മ്മങ്ങള്‍ രാവിലെ നടത്താന്‍ ഞാന്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം അത് ശ്രദ്ധിച്ചില്ല. രാത്രിതന്നെ ശവസംസ്കാരം നടത്തുമെന്ന കാര്യം പൊലീസും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ തന്നെ സംസ്കാരം നടത്താന്‍ തീരുമാനമെടുത്തത് ആരാണ് എന്ന ചോദ്യത്തിന് ജില്ലാ മജിസ്‌ട്രേറ്റ് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും കൂടുതൽ പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കാം അത്തരമൊരു തീരുമാനം എടുത്തതെന്നും ഹത്രാസ് എംപി പറഞ്ഞു.

മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കും
ധാരാളം സമാജ്‌വാദി പാർട്ടി, ബിഎസ്‌പി പ്രവർത്തകർ ആ സമയം ഗ്രാമത്തില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കാൻ ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും രാജ്വീര്‍ പറഞ്ഞു. "ഒരു എംപി എന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു, അവരുടെ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിൽ പരാജയപ്പെട്ടാൽ ഞാൻ ലോക്‌സഭയിൽ നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് ഞാൻ വാൽമീകി സമൂഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

ഹന്‍സ് രാജ് ഹാന്‍സും
യുവതിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്‌കരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മറ്റൊരു ബിജെപി എംപിയായ ഹന്‍സ് രാജ് ഹാന്‍സും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലായിരുന്നു ദില്ലിയില്‍ നിന്നുള്ള എംപിയായ ഹന്‍സ് രാജ് ഈ ആവശ്യം ഉന്നയിച്ചത്.

അനുമതി ഇല്ലാതെ
മാതാപിതാക്കളുടെ അനുമതി ഇല്ലാതെ പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്കരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉറപ്പായും വിശദീകരണം തേടണം. സംഭവത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications