ഹാഥ്റാസ് കേസ് ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി; ശരിയായ അന്വഷണം ഉറപ്പാക്കും
ദില്ലി; യുപിയിൽ ഹാഥ്റാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസിൽ കോടതിക്ക് എങ്ങനെ ഇടപെടാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ/ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിൽ ന്യായമായ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേസിൽ സാക്ഷികളേയും ഇരയുടെ കുടുംബത്തേയും സംരക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വ്യക്തമാക്കി കൊണ്ട് വിശദമായൊരു സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി യുപി സർക്കാരിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന് നിയമസഹായം നൽകാൻ അഭിഭാഷകനെ ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അഭിഭാഷകരുടെ പേരുകൾ യുപി സർക്കാരിനോട് നിർദ്ദേശിക്കാനും കോടതി ആവശ്യപ്പെട്ടു.
കേസിൽ നീതിപൂർണമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്താഴ്ച വീണ്ടും വിശദമായി പരിശോധിക്കും. അതേസമയം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം ആകാമെന്ന നിലപാടായിരുന്നു യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഹാഥ്റാസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല. കലാപം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷം രാത്രിയാണ് മൃതദേഹം സംസ്കാരിച്ചതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ യുപി സർക്കാർ വ്യക്തമാക്കി.
Recommended Video
പെൺകുട്ടിയെ പകൽ സംസ്കരിക്കാതിരുന്നത് അക്രമവും കലാപവും ഉണ്ടാകാനിടയുള്ളതിനാലാണെന്നും ചില സ്ഥാപിത താത്പര്യക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് കേസിനെ കുറിച്ച് ഉണ്ടാകുന്നത്. നീതിപൂർണവും സ്വതന്ത്രവുമായ അന്വേഷണം നടത്താൻ സുപ്രീം കോടതി ഇടപെടണമെന്നും കോടതിയിൽ യുപി സർക്കാർ വ്യക്തമാക്കി.