ഹത്രാസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു; മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ നിയോഗിച്ച് യോഗി ആദിത്യനാഥ്
ദില്ലി: ഹത്രാസ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പടെ വലിയ വിമര്‍ശനമാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന് നേരിടേണ്ടി വന്നത്. ഒരു വര്‍ഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമാവുന്നത് സര്‍ക്കാറിനെ ആശങ്കയിലമാക്കുന്നു. ഈ സാഹചര്യത്തില്‍ ഹത്രാസ് വിഷയത്തില്‍ നഷ്ടമായ പ്രതിച്ഛായ തിരികെ പിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര‍്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കായി
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുമായി ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ വാര്‍ത്താക്കുറിപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമങ്ങളുടെ ബ്യൂറോകള്‍ക്ക് കഴിഞ്ഞദിവസം ലഭിച്ചു. ചില ഇന്ത്യന്‍ മാധ്യമങ്ങളുടെ ലേഖകര്‍ക്ക് വാര്‍ത്താ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ഗൂഡാലോചന
ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറന്‍സിക്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് പിആര്‍ ഏജന്‍സി അയച്ചു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ജാതി കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചന നടക്കുന്നുവെന്നും പിആര്‍ ഏജന്‍സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

രാത്രിയില്‍ സംസ്കരിച്ചത്
എല്ലാ സംഭവത്തിന് പിന്നിലെയും സത്യാവസ്ഥ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പുറത്തു കൊണ്ടുവരും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ അന്വേഷണം നടത്തുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്. യുപി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ (എ ഡി ജി) പോലീസ് (ക്രമസമാധാനം) പ്രശാന്ത് കുമാർ ഇതിനോടകം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പിആർ കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും ആവര്‍ത്തിക്കുന്നത്.

ഉദ്യോഗസ്ഥര്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്യണം
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളാതെ സംഭവത്തെ വളച്ചൊടിക്കുന്നവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് ബലാത്സംഗം നടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കടക്കമുള്ള ഒരു മുന്നറിയിപ്പായിട്ടാണ് പൊലീസ് അന്വേഷണം നടക്കുമെന്ന ഈ അറിയിപ്പിനെ കാണുന്നത്. ഇത്തരം റിപ്പോര്‍ട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വിദേശ റിപ്പോര്‍ട്ടര്‍മാരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു.

പ്രവര്‍ത്തകര്‍ക്ക് വേണ്ടത്
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണം ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര പത്രങ്ങളിൽ പ്രധാന വാര്‍ത്തയായി ഇടംപിടിച്ചതോടെയാണ് പിആര്‍ ഏജന്‍സിയെ രംഗത്തിറക്കാന്‍ ആദിത്യനാഥ് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ബലാത്സംഗം നടന്നില്ല എന്ന റിപ്പോര്‍ട്ട് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരുന്നത് ഗുണകരമാവുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications