നാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിത
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ നിര്‍ഭയ എന്നാണ് ഹഥ്‌രാസിലെ ആ 20 കാരിയായ ദളിത് പെണ്‍കുട്ടിയെ ലോകം വിശേഷിപ്പിച്ചത്. അമ്മയ്‌ക്കൊപ്പം പുല്ലരിയാന്‍ പോയപ്പോള്‍ നാല് നരാധമന്‍മാര്‍ ചേര്‍ന്ന് വലിച്ചുഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
യുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണ
അവളുടെ ദുപ്പട്ടകൊണ്ടുതന്നെ അവളുടെ കഴുത്ത് ഞെരിച്ചു. രക്ഷപ്പെടാനുള്ള വൃഥാശ്രമത്തിനിടയില്‍ അവളുടെ നാവ് മുറിഞ്ഞു. നാല് പേര്‍ ചേര്‍ന്ന് നടത്തിയ ക്രൂരബലാത്സംഗത്തില്‍ അവളുടെ നട്ടെല്ലൊടിഞ്ഞു. കാലുകള്‍ ചലനരഹിതമായി, കൈകളും തകര്‍ന്നു. ഒടുവില്‍ ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.
മരിച്ചിട്ടും അവളോടുള്ള അനീതി അവസാനിച്ചില്ല. വീട്ടുകാരെ ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാതെ ഉത്തര്‍ പ്രദേശ് പോലീസ് അവളുടെ മൃതദേഹം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ചാരമാക്കിക്കളഞ്ഞു. ഹഥ്‌രാസില്‍ തുടങ്ങി അവിടെ അവസാനിച്ച ആ ദുരന്തകഥ...
സെപ്തംബര്‍ 14 എന്ന കറുത്ത ദിനം
സെപ്തംബര്‍ 14 ന് ആയിരുന്നു ആ കറുത്ത ദിനം. മാതാവിനൊപ്പം പുല്ലരിയാന്‍ വേണ്ടി പോയതായിരുന്നു 20 കാരിയായ ആ ദളിത് പെണ്‍കുട്ടി. അപ്പോഴാണ് ഉന്നത ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് അവളെ വലിച്ചിഴച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്നത്.
നാവ് മുറിഞ്ഞു...
പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു അവര്‍. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച അവളുടെ തന്നെ ദുപ്പട്ടകൊണ്ട് കഴുത്തുഞെരിക്കുകയായിരുന്നു അവര്‍. ഇതിനിടെ അവളുടെ പല്ലുകള്‍ക്കിടയില്‍ പെട്ട് നാവ് മുറിഞ്ഞുപോവുകയും ചെയ്തു. അക്രമികള്‍ നാവ് മുറിച്ചതാണെന്നും ആക്ഷേപമുണ്ട്.
നട്ടെല്ലൊടിഞ്ഞു
കൂട്ടബലാത്സംഗം എന്ന ക്രൂരതയ്ക്കും മുകളിലായിരുന്നു ആ നാല് മേല്‍ജാതിക്കാര്‍ കൂടി ദളിത് പെണ്‍കുട്ടിയോട് ചെയ്തത്. അവരുടെ ആക്രമണത്തില്‍ അവളുടെ നട്ടെല്ല് തകര്‍ന്നു. കഴുത്തിനും ഗുരുതര പരിക്കേറ്റു. കാലുകളുടെ ചനലശേഷി നഷ്ടപ്പെട്ടു. കൈകളുടെ ചലനശേഷിയും ഭാഗിമായി നഷ്ടമായി. അബോധാവസ്ഥയില്‍ അതീവ ഗുരുതരമായ സ്ഥിതിയില്‍ ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ആശുപത്രിയില്‍
ആദ്യം സഥ്‌രാസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു പെണ്‍കുട്ടിയെ ചികിത്സിച്ചത്. പിന്നീട് അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒടുവില്‍ സ്ഥിതി ഗുരുതരമായപ്പോള്‍ ദില്ലി സഫ്ദര്‍ജങ് ആശുപത്രിയിലേക്കും മാറ്റി. അവിടെ വച്ചായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
സവര്‍ണരുടെ ആക്രമണം
പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവള്‍ അബോധാവസ്ഥയില്‍ ആയിരുന്നു. പാമ്പുകടിച്ചതാകുമെന്നായിരുന്നത്രെ മാതാവ് ആദ്യം കരുതിയത്. എന്തായാലും ചികിത്സയ്ക്കിടെ ബോധം വന്നപ്പോള്‍ പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ മൊഴി നല്‍കി. സന്ദീപ്, അമ്മാവനായ രവി, സുഹൃത്തുക്കളായ ലവകുശ, രാമു എന്നിവര്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
പൊലീസിന്റെ അനാസ്ഥ
തുടക്കത്തില്‍ പോലീസ് ലാഘവത്തോടെയായിരുന്നു ഈ കേസ് കൈകാര്യം ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആണ് നാല് പേരേയും പോലീസ് അറസ്റ്റ് ചെയ്തത്. വീഴ്ച പറ്റിയിട്ടില്ലെന്ന് ആണയിടുന്ന പോലീസ് പിന്നീട് ചാന്ദ്പ പോലീസ് സ്‌റ്റേഷനിലെ എസ്എച്ചഒയെ അച്ചടക്കനടപടിയായി സ്ഥലം മാറ്റി.
മൃതദേഹത്തോടും ക്രൂരത
മരിച്ച ദളിത് യുവതിയുടെ മൃതദേഹത്തോടും ഉത്തര്‍ പ്രദേശ് കാണിച്ചത് കടുത്ത അനീതിയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ തുടങ്ങിയ ആ അനീതി അവളുടെ അന്ത്യകര്‍മങ്ങളില്‍ വരെ തുടര്‍ന്നു. വീട്ടുകാരുടെ അനുമതിയില്ലാതെയാണ് അവളുടെ മൃതദേഹം ദില്ലിയിലെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയത്.
|
ശവമഞ്ചമൊരുക്കിയതും ദഹിപ്പിച്ചതും പോലീസ്
യുവതിയുടെ മൃതദേഹം ഹഥ്‌രാസില്‍ എത്തിച്ചത് പോലീസ് ആയിരുന്നു. വീടിന് തൊട്ടടുത്ത് തന്നെ ശവസംസ്‌കാരത്തിനുള്ള കാര്യങ്ങള്‍ ഒരുക്കിയതും പോലീസ് തന്നെ. ഒടുവില്‍ മതാചാര പ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ക്ക് പോലും അവസരമൊരുക്കാതെ ദഹിപ്പിച്ചതും പോലീസ് തന്നെ ആയിരുന്നു.
|
വീട്ടുകാരെ പൂട്ടിയിട്ടു
സഹോദരിയുടെ മൃതദേഹം അവസാനമായി വീട്ടില്‍ കയറ്റണം എന്നതായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത് എന്നാണ് സഹോദരന്‍ പ്രതികരിച്ചത്. ആചാരപ്രകാരം ശവസംസ്‌കാരം നടത്തണമെന്നും ആഗ്രഹിച്ചു. എന്നാല്‍ പോലീസ് തങ്ങളെ അടിച്ചോടിക്കുകയായിരുന്നു. നിസ്സഹായരായ തങ്ങളെ വീട്ടില്‍ പൂട്ടിയിട്ടാണ് പോലീസ് മൃതദേഹം സംസ്‌കരിച്ചത് എന്നും സഹോദരന്‍ പറഞ്ഞു.
Recommended Video
അടിച്ചമര്‍ത്തല്‍
യുവതിയുടെ മരണത്തില്‍ കടുത്ത പ്രതിഷേധമാണ് ജന്മനാട്ടില്‍ ഉയര്‍ന്നത്. മൃതദേഹം ധൃതിപ്പെട്ട് സംസ്‌കരിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ബന്ധിക്കളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങളെയൊക്കെ അടിമച്ചമര്‍ത്തിക്കൊണ്ടാണ് പോലീസ് മൃതദേഹം സംസ്‌കരിച്ചത്.
|
പ്രതിഷേധമുയരുന്നു
പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഉയരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും യോഗേന്ദ്ര യാദവും എല്ലാം പോലീസ് ക്രൂരതയ്‌ക്കെതിരെ അതി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.