ഹത്രാസ് പെണ്‍കുട്ടിയുടെ മാതാവിന്റെ ആരോഗ്യനില വഷളായി; പിതാവിനും അസുഖം, സിബിഐ സംഘമെത്തി
ലഖ്നൗ: ഹത്രാസില്‍ മേല്‍ജാതിക്കാരായ യുവാക്കളുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം. പിതാവിന് കടുത്ത ക്ഷീണം കാരണം നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മാതാവിന്റെ ആരോഗ്യവില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബുല്‍ഗാധി ഗ്രാമത്തിലെത്തി പോലീസുകാരെ ചോദ്യം ചെയ്തു. യുവതി ആക്രമണത്തിന് ഇരയായ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 30നാണ് യുവതി കൊല്ലപ്പെട്ടത്. അര്‍ധരാത്രി മൃതദേഹം സംസ്കരിച്ച വിഷയത്തില്‍ യുപി പോലീസിനെതിരെ ഹൈക്കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വിശദവിവരങ്ങള്‍....
കോടതിയില്‍ പോയിരുന്നു
അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഹത്രാസ് പെണ്‍കുട്ടിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച പരിഗണിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ പോയിരുന്നു. ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. അതിന് ശേഷമാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
മാതാവ് ആശുപത്രിയില്‍
ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ബന്ധുക്കള്‍ അവര്‍ക്കൊപ്പമുണ്ട്. അതേസമയം, പിതാവ് ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഹത്രാസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രിജേഷ് റാത്തോഡ് ഇവരുടെ വീട്ടിലെത്തി പരിശോധിച്ചു.
സിബിഐ സംഘമെത്തി
കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഹത്രാസിലെ ഗ്രാമത്തിലെത്തി. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സ്ഥലം ഇവര്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ സഹോദരനെയും ഇവിടെ എത്തിച്ചു. പോലീസുകാരെ സിബിഐ ചോദ്യം ചെയ്തു. കുടുംബത്തെ സന്ദര്‍ശിക്കുമെന്നാണ് വിവരം. ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധരും
സംഭവം വിവാദമായതോടെയാണ് അന്വേഷണം സിബിഐക്ക് വിടാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്. സിബിഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫോറന്‍സിക് വിദഗ്ധരുമുണ്ടായിരുന്നു. സന്ദീപ് സിങ് ഉള്‍പ്പെടെ നാല് യുവാക്കള്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഇവര്‍ ജയിലിലാണ്. നാലു പേരുകള്‍ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു.
രൂക്ഷ പ്രതികരണം
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച പോലീസ് നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ധനിക കുടുംബത്തിലുള്ള പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംസ്കരിക്കുമായിരുന്നോ എന്ന് കോടതി പോലീസിനോട് ചോദിച്ചു. കളക്ടര്‍ പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചിരുന്നു. അര്‍ധരാത്രി മൃതദേഹം സംസ്കരിച്ചതിന്റെ ഉത്തരവാദിത്തം കളക്ടര്‍ ഏറ്റെടുത്തു.
സെപ്തബര്‍ 14ന്
സെപ്തബര്‍ 14നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 29ന് ദില്ലിയിലെ ആശുപത്രിയില്‍ മരിച്ചു. അന്ന രാത്രി തന്നെ പോലീസ് മൃതദേഹം സംസ്കരിച്ചു. ഹത്രാസ് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിനാണ് അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മരിച്ച വ്യക്തിയുടെയും കുടുംബത്തിന്റെയും മൗലിക അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മരണ തുല്യമാക്കിയ ശേഷം
മാതാവിനൊപ്പം പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവതിയെ നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാണ് ആരോപണം. യുവതിയെ മരണ തുല്യമാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഹത്രാസിലെ ആശുപത്രിയിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജ്ങ് ആശുപത്രിയിലും ചികില്‍സ നല്‍കിയെങ്കിലും യുവതി മരിച്ചു.
പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട്
പോലീസ് അര്‍ധരാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അവസാനമായി കാണാന്‍ കുടുംബത്തെ അനുവദിച്ചില്ല. ഈ സമയം സംസ്കാരം നടത്തരുത് എന്ന കുടുംബത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. കുടുംബങ്ങളെ ബന്ദികളാക്കിയാണ് സംസ്കാരം നടത്തിയത് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ജില്ലാ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
നവംബര്‍ 2ന് വീണ്ടും
മനുഷ്യാവകാശം ലംഘിക്കപ്പെട്ടോ, ഹിന്ദു ആചാര പ്രകാരമാണോ മൃതദേഹം പോലീസ് സംസ്കരിച്ചത്, നിയമവിരുദ്ധ നടപടിക്രമങ്ങളാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിക്കുന്നത്. കേസ് നവംബര്‍ 2ന് വീണ്ടും പരിഗണിക്കും. ഈ ദിവസം എഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു
അരിച്ചെടുത്ത് കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി മോഹികളെ തള്ളും, പുതിയ മാനദണ്ഡങ്ങള്‍, സുപ്രധാന നിര്‍ദേശം
Recommended Video