സിഎഎ വിരുദ്ധ നാടകം: തെറ്റായൊന്നും ചെയ്തില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ്, പോലീസ് വേട്ടയാടുന്നു..
ബെംഗളൂരു: സ്കൂളില്‍ പൗരത്വ നിയമത്തിനെതിരായി നാടകം അവതരിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ പ്രതികരണം പുറത്ത്. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വാദം. കര്‍ണാടകത്തിലെ ബിദാറിലുള്ള ഷഹീന്‍ പ്രൈമറി ആന്‍ഡ് ഹൈസ്കൂളിലെ പ്രധാന അധ്യാപികക്കും ഒരു രക്ഷിതാവിനുമെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പൗരത്വ നിയമത്തിനെതിരായ നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റുള്ളവരെയും അപമാനിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിട്ടുള്ളത്. ഷഹീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളിലെ 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ജനുവരി 21 സ്കൂളിൽ നാടകം അവതരിപ്പിച്ചത്.
ഒമ്പത് സംസ്ഥാനങ്ങളിലായി 43 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഷഹീന്‍ ഗ്രൂപ്പിന് കീഴിലുള്ളത്. 20000 ഓളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളിലായി പഠിക്കുന്നുമുണ്ട്. ഹെഡ്മിസ്ട്രസിനെയും വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അമ്മയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നാണ് ഷഹീന്‍ ഗ്രൂപ്പ് സിഇഒ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ ബുധനാഴ്ചയാണ് കോടതി വാദം കേള്‍ക്കുക. എന്നാല്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് നിയമപരമായി പ്രതിരോധിക്കാനാണ് നീക്കമെന്നാണ് മാനേജ്മെന്റ് പറയുന്നത്.

പോലീസ് വേട്ടയാടുന്നു
അതേ സമയം തങ്ങൾ അനാവശ്യമായി ഇരകളാക്കപ്പെടുകയാണെന്നും പോലീസ് ജീവനക്കാരെയും വിദ്യാർത്ഥികളെയും പീഡിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്കൂൾ മാനേജ്മെന്റ് ആരോപിക്കുന്നു. ഇത് മതത്തിന്റെ പ്രശ്നമല്ല. മറിച്ച് സ്വാതന്ത്ര്യത്തിന്റേയും നിയമത്തിന്റെയും കാര്യമാണ്. നീതിക്ക് വേണ്ടി പോരാടുമെന്നും സ്കൂൾ മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. അറസ്റ്റിലായ നജമുന്നീസ വിധവയാണെന്നും അവർക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു.

രാജ്യദ്രോഹക്കേസ്
ജനുവരി 26നാണ് സംഭവത്തില്‍ ഐപിസി 124 എ, (രാജ്യദ്രോഹക്കുറ്റം) 504, 153 എ ( സമുദായങ്ങള്‍ക്കിടയില്‍ ശസ്ത്രുത വളര്‍ത്താന്‍ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ നീലേഷ് രക്ഷയാലിന്റെ പരാതിയിലാണ് പോലീസ് നടപടി. തുടര്‍ന്ന് സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ഫരീദ ബീഗം, കുട്ടിയുടെ രക്ഷിതാന് നജമുന്നീസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നീക്കം. ജനുവരി 30നാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ബിദാറിലെ കോടതി ബുധനാഴ്ചയാണ് കേസില്‍ വാദം കേള്‍ക്കുക.

പോലീസിനെതിരെ വിമര്‍ശനം
ചൊവ്വാഴ്ച സിവില്‍ ഡ്രസ്സില്‍ സ്കൂളിലെത്തി മടങ്ങിയ പോലീസ് വീണ്ടും യൂണിഫോമിലെത്തി വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാവിലെ കര്‍ണാടക ബാലാവകാശ കമ്മീഷൻ അംഗങ്ങൾക്കൊപ്പം എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പിന്നീട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എച്ച് ബസവേശ്വര കൂടി ചേരുകയായിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ഡിഎസ്പി തയ്യാറായില്ല. നാടകത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയത് ആരാണെന്നും റോളുകള്‍ വീതിച്ച് നൽകിയത് ആരാണെന്നുമുള്ള ചോദ്യങ്ങളാണ് പോലീസ് ഉദ്യോസ്ഥർ വിദ്യാർത്ഥികളോടും ജീവനക്കാരോടും ചോദിച്ചതെന്നാണ് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

പരാതിക്കാരന്റെ ആരോപണം
നാടകം അവതരിപ്പിക്കുക വഴി സ്കൂൾ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളതെന്നാണ് സ്കൂളിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി നൽകിയ നിലേഷ് രക്ഷല ആരോപിക്കുന്നത്. ദേശീയ പൌരത്വ രജിസ്റ്ററിനും പൌരത്വ നിയമത്തിനുമെതിരെ നാടകം അവതരിപ്പിക്കാൻ സ്കൂൾ മാനേജ്മെന്റ് നിഷ്കളങ്കരായ വിദ്യാർത്ഥികളെ ഉപയോഗിച്ചുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നാടകം അവതരിപ്പിക്കുക വഴി പ്രധാനമന്ത്രിയെ അപമാനിച്ചെന്നും പൊതുജനങ്ങൾക്കിടയിൽ രാജ്യ വിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications