കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?
ദില്ലി; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാത്ത വിധം തുടരുകയാണ്. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാരാണ് ഗെഹ്ലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയത്. ഇവർ ഇപ്പോഴും ഹരിയാനയിലെ റിസോർട്ടിൽ തുടരുകയാണ്.
മധ്യപ്രദേശിന് സമാനമായ രീതിയിൽ എംഎൽഎമാരെ അടർത്തിയെടുത്ത് അധികാരം പിടിക്കാനാണ് ബിജെപി രാജസ്ഥാനിലും ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിമതർ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതിനിടെ ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ എംഎൽഎമാർ പുതിയ കുരുക്കിൽ പെട്ടിരിക്കുകയാണ്.

മധ്യപ്രദേശും രാജസ്ഥാനും
ബിജെപി ഭരണം അവസാനിപ്പിച്ച് കൊണ്ടായിരുന്നു 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരം പിടിച്ചത്. എന്നാൽ ഒന്നരവർഷത്തിനിപ്പുറം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം തിരിച്ച് പിടിച്ചു. ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാരേയും മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപി അധികാരം പിടിച്ചത്.

വിതർക്കെതിരെ
സമാന നീക്കങ്ങളാണ് രാജസ്ഥാനിലും ബിജെപി നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വിമത നീക്കം നടത്തിയ എംഎൽഎമാർ ഉടൻ ബിജെപിയിലേക്ക് ചേക്കേറുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പാർട്ടിക്കെതിരെ ചരടുവലി നടത്തിയ പൈലറ്റ് ഉൾപ്പെടെയുള്ള എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ശക്തമായിട്ടുണ്ട്.

രേഖകൾ ഇല്ലെന്ന്
അതിനിടെ ഗോവയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ലയിച്ച എംഎൽഎമാർക്ക് കുരുക്ക് മുറുകയാണ്. ലയനം സംബന്ധിച്ച് യാതൊരു രേഖയും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. 10 കോൺഗ്രസ് വിമതരാണ് ഇതോടെ കുരുക്കിലായിരിക്കുന്നത്.

കർണാടകയ്ക്ക് പിന്നാലെ
കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കം പുരോഗമിക്കുന്നതിനിടയിലായിരുന്നു അയൽ സംസ്ഥാനമായ ഗോവയിലും ബിജെപി കോൺഗ്രസ് എംഎൽഎമാരെ അടർത്തിയത്. 10 എംഎല്‍എമാരെ രായ്ക്ക് രാമാനം ബിജെപി തങ്ങളുടെ പക്ഷത്ത് എത്തിക്കുകയായിരുന്നു.

15 പേരിൽ നിന്ന്
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.നാല്‍പത് അംഗ നിയമസഭയില്‍ 15 എംഎല്‍എമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എംഎൽഎമാരുടെ കൂടുമാറ്റത്തോടെ സഭയിൽ ബിജെപി അംഗബലം കൂട്ടി.

അയോഗ്യതയുടെ വക്കിൽ
കോൺഗ്രസിന്റെ അംഗങ്ങളുടെ എണ്ണം അഞ്ചായി കുറയുകയും ചെയ്തു. 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് 27 അംഗങ്ങളായി. അതേസമയം കാലുവാരിയ എംഎൽഎമാർക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ഇവർ ഇവിടെ അയോഗ്യതയുടെ വക്കിലാണ്. കോൺഗ്രസ് നീക്കത്തിന് ശക്തി പകർന്നിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

അപേക്ഷയുമായി കോൺഗ്രസ്
പാർട്ടി വിട്ട എംഎൽഎമാർ ബിജെപിയിൽ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ചോദ്യം ഉയർത്തിയിരുന്നു. ലയനം കമ്മീഷൻ അനുവദിച്ചിരുന്നോവെന്നും ഇത് സംബന്ധിച്ച് 10 എംഎൽമാരും എന്തെങ്കിലും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

ലഭിച്ചിട്ടില്ലെന്ന്
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോടൻകർ ആയിരുന്നു കമ്മീഷനോട് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയത്. എന്നാൽ അത്തരത്തിൽ ഒരു അപേക്ഷയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ഇത് സംബന്ധിച്ച് കമ്മീഷന്റെ കൈയ്യിൽ യാതൊരു രേഖകളും ഇല്ലെന്നും കമ്മീഷൻ കോൺഗ്രസിനെ അറിയിച്ചു.

സുപ്രീം കോടതിയിൽ
അതേസമയം കമ്മീഷന്റെ മറുപടി സുപ്രീം കോടതിയിൽ കോൺഗ്രസിന്റെ വാദത്തിന് ശക്തിപകരും. കോൺഗ്രസ് ഹർജിയിൽ ആഗസ്റ്റ് 10 ന് സുപ്രീം കോടതി വാദം കേൾക്കും. വിമതരുടെ അയോഗ്യ സംബന്ധിച്ചുള്ള പരാതിയിൽ നിലപാട് വ്യക്തമാക്കാൻ സ്പീക്കറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരേയും മാറ്റി നിർത്തണം
അയോഗ്യത നടപടി പരിഗണിക്കുന്ന സാഹചര്യത്തിൽ പാർട്ടി വിട്ട ബിജെപി സർക്കാരിൽ മന്ത്രിമാരായി തുടരുന്ന മൂന്ന് നേതാക്കളെ മാറ്റി നിർത്തണമെന്നും കോൺഗ്രസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ചന്ദ്രകാന്ത് കവലേക്കർ, ജെന്നിഫർ മോൺസെറട്ടേ, ഫിലിപ്പി റോഡ്രിഗ്രസ് എന്നിവരാണ് ബിജെപി മന്ത്രിസഭയിലെ അംഗങ്ങൾ.












Click it and Unblock the Notifications