മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍
ദില്ലി: വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പിടിച്ചു നിര്‍ത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ആരോഗ്യ സേതു ആപ്പില്‍ ജനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിച്ചു.
Recommended Video
കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി തൃപ്തി രേഖപ്പെടുത്തി. തീവ്രബാധിത മേഖലകളില്‍ ലോക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒരോ മേഖലകളുടേയും സാഹചര്യം കണക്കിലെടുത്താവും നിലപാട് സ്വീകരിക്കുക. തീവ്രബാധിതമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
തുടരണം
യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ താൽപ്പര്യാർത്ഥം കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ഞങ്ങൾക്ക് ലോക്ക്ഡൗൺ മെയ് 3 ന് ശേഷവും നീട്ടേണ്ടതുണ്ട്. അതേസമയം തന്നെ ഘട്ടം ഘട്ടമായി സാഹചര്യം ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഘാലയ, പുതുച്ചേരി
മെയ് മൂന്നിന് ശേഷവും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന് മേഘാലയ മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന-ജില്ലാ യാത്രകളില്‍ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം മെഡിക്കല്‍ ഉള്‍പ്പേടയുള്ള അവശ്യ സേവനങ്ങളില്‍ നിലവിലെ ഇളവ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിപിഇ കിറ്റ് ഉള്‍പ്പടേയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന്‍റെ ഇടപെടല്‍ വേണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സാമ്പത്തിക പാക്കേജിന് പുറമെ, ലോക്ക് ഡൗണിന് ശേഷം വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേക ഗ്രാന്‍റ് അനുവദിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വെച്ചു.
ഉത്തരാഖണ്ഡ്
സമ്പദ്‌വ്യവസ്ഥ അടിയന്തിരമായി പുനരുജ്ജീവിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബിസിനസുകളും വ്യാപാരവും ഘട്ടം ഘട്ടമായി ആരംഭിക്കണം. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കേണ്ടതാണ്, സാഹചര്യം സാധാരണ നിലയിലാക്കി ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ഒരു പദ്ധതി കൊണ്ടുവരണം. മുന്നോട്ടുള്ള യാത്രയില്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശ്
സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങല്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാനത്തിന് കഴിയുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. എന്നിരുന്നാലും മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ലോക്ക് ഡൗണ്‍ തുടരണം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാലും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നും അദ്ദേഹംപറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഈ നിയന്ത്രണങ്ങൾ പിൻവലിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍, ഓഡീഷ
പോളിയോ പ്രചാരണത്തിന് സമാനമായ രീതിയില്‍ ഓരോ വീടും അടിസ്ഥാനമാക്കിയുള്ള പരിശോധന സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. 4 കോടിയിലേറെ ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനായി ദേശിയ തലത്തില്‍ തന്നെയുള്ള ഒരു നടപടി ക്രമം കൊണ്ടുവരണമെന്നാണ് ഓഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ആവശ്യപ്പെട്ടത്. നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം. നൂതനമായ ആശയങ്ങളുമായി നീതി ആയോഗ് മുന്നോട്ട് വരണം. അത്യാവശ്യ പ്രവര്‍ത്തനങ്ങല്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ തുടരണം. മത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. സാമ്പത്തിക പ്രവർത്തനങ്ങൾ സംസ്ഥാനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
9 മുഖ്യമന്ത്രിമാര്‍
സമയ പരിമിതി മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അവസരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ബീഹാർ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ സംസാരിച്ചത്.
കേരളം
മറ്റുള്ളവർ രേഖാമൂലം നിർദ്ദേശങ്ങൾ നൽകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന നിലപാട് കേരളം കേന്ദ്രത്തെ അറിയിച്ചു. അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ കേരളത്തെ പ്രതിനീധീകരിച്ചത്.
3 മണിക്കൂര്‍ നീണ്ട് നിന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ സെക്രട്ടറി തുടങ്ങയിവരും പങ്കെടുത്തു. ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് അമിത് ഷാ മുന്നോട്ടുവെച്ചത്.