സിദ്ധരാമയ്യയുടെ വളർത്തുതത്തയല്ല ഞാൻ; മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസാണ്, പൊട്ടിത്തെറിച്ച് കുമാരസ്വാമി
ബെംഗളൂരു:കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടക്കാൻ ചുരുങ്ങിയ സീറ്റുകളുടെ മാത്രം വ്യത്യാസമുണ്ടായിരുന്ന ബിജെപിയെ ഞെട്ടിച്ചതാണ് അപ്രതീക്ഷിതമായി കോൺഗ്രസും ജെഡിഎസും കൈകൊടുക്കുന്നത്. നിർണായക നീക്കത്തിലൂടെ കോൺഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിൽ എത്തുകയും ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. ഭരണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ സഖ്യസർക്കാരിനെ നയിക്കാനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയിൽ തുറന്ന് സമ്മതിച്ചു.
തുടർന്ന് പ്രതിസന്ധികളും പരാതികളും അതിജീവിച്ച് മുന്നോട്ട് പോയ സർക്കാർ പതിനാലാം മാസം താഴെ വീഴുകയായിരുന്നു. എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ചഴിഞ്ഞതോടെ കുമാരസ്വാമി സർക്കാരിന് ഭരണം നഷ്ടമായി. ഭരണം ഇല്ലെങ്കിലും സഖ്യം തുടരുമെന്ന് കോൺഗ്രസും ജെഡിഎസും പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന നിലപാടിലാണ് ജെഡിഎസ്. ഇതിനിടെയാണ് സഖ്യസാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് കുമാരസ്വാമിയും സിദ്ധരാമയ്യയും തമ്മിലുള്ള ഭിന്നത നാൾക്കുനാൾ വർദ്ധിച്ചു വരുന്നത്. പൊതുവേദികളിൽ പരസ്യമായി കുറ്റപ്പെടുത്തുന്നതിലേക്ക് വരെ നീണ്ടിരിക്കുകയാണ് ഇരുവരും തമ്മിലുള്ള പ്രശനങ്ങൾ.

ഭിന്നത തുടരുന്നു
സഖ്യ സർക്കാർ ഭരണത്തിലിരിക്കുന്ന കാലഘട്ടത്തിൽ പോലും സിദ്ധരാമയ്യയ്ക്കെതിരെ പലപ്പോഴും കുമാരസ്വാമി പ്രതികരിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ശക്തമാക്കുകയും കുമാരസ്വാമിയുടെ ഭരണത്തെ വിമർശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. സിദ്ധരാമയ്യ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. സഖ്യസർക്കാരിന്റെ തകർച്ചയ്ക്ക് പിന്നിൽ സിദ്ധരാമയ്യ ആണെന്ന് കുമാരസ്വാമിയുടെ പിതാവും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയും തുറന്നടിച്ചിരുന്നു.

പരാജയം വിശദീകരിക്കണം
ഉപതിരഞ്ഞെടുപ്പിൽ സഖ്യം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച് കുമാരസ്വാമി രംഗത്ത് എത്തിയിരുന്നു. ലോക്സഭ തിരഞഞെടുപ്പിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ പരാജയപ്പെട്ടതിൽ മറ്റ് ചില നേതാക്കൾക്ക് പങ്കുണ്ടെന്ന് കുമാരസ്വാമി ആരോപിച്ചു. കോലാറിൽ കോൺഗ്രസ് നേതാവ് കെ എച്ച് മുനിയപ്പ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയയയുടെ വിമർശനം. മുനിയപ്പയുടെ പരാജയത്തിന് പിന്നിൽ സിദ്ധരാമയ്യ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. താങ്കളുടെ നാടകം ഞങ്ങൾക്ക് മനസിലാകുമെന്നും കുമാരസ്വാമി തുറന്നടിച്ചു.

ആലോചിച്ച് പറയണം
മുൻ മുഖ്യമന്ത്രി കുമാരസ്വാമി അൽപ്പം ആലോചിച്ച ശേഷം സംസാരിക്കണമെന്നായിരുന്നു ആരോപണങ്ങൾക്ക് സിദ്ധരാമയ്യയുടെ മറുപടി. ജെഡിഎസിലെ മുൻ മന്ത്രി ജിടി ദേവഗൗഡ തന്നെ പറഞ്ഞിരുന്നു വോട്ട് ബിജെപിക്ക് പോകണമെന്ന്, ആരാണ് ഇപ്പോൾ നാടകം കളിക്കുന്നത്. നിങ്ങളാണോ?ഞങ്ങളാണോ? സിദ്ധരാമയ്യ ചോദിച്ചു.

മറുപടി
കോൺഗ്രസാണ് തന്നെ മുഖ്യമന്ത്രിയാക്കിയത് സിദ്ധരാമയ്യ അല്ലെന്നായിരുന്നു ഇതിന് കുമാരസ്വാമിയുടെ മറുപടി. സിദ്ധരാമയ്യയുടെ വളർത്തുതത്തയല്ല ഞാൻ. എച്ച് ഡി ദേവഗൗഡയുടെ കീഴിൽ അദ്ദേഹത്തെ പോലെ നിരവധി പേർ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശിർവാദത്തോട് കൂടിയാണ് ഞാൻ മുഖ്യമന്ത്രിയായത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങളെ പോലും അംഗീകരിക്കാൻ സിദ്ധരാമയ്യ തയ്യാറല്ലായിരുന്നു. ഇതാണ് സർക്കാർ താഴെ വീഴാനുള്ള ഒരു കാരണമെന്നും കുമാരസ്വാമി തിരിച്ചടിച്ചു.

കോൺഗ്രസ് വേണ്ട
മാണ്ഡ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയെ പിന്തുണച്ചതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ കുറ്റപ്പെടുത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. സിദ്ധരാമയ്യയുടെ നേതൃത്വമാണ് അവരെ പരാജയപ്പെടുത്തിയതെന്നും കുമാരസ്വാമി വിമർശിച്ചു. കോൺഗ്രസ് നേതാക്കൾ എത്രമാത്രം ജെഡിഎസിനെ സഹായിച്ചിട്ടുണ്ടെന്ന് ആത്മ പരിശോധന നടത്തണം. മൈസൂരുവിലെ പരാജയത്തിന് പിന്നിൽ സിദ്ധരാമയ്യ മാത്രമാണ്. ഞങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. പക്ഷെ അവർ അത് തിരിച്ച് ചെയ്തില്ല. ഇത്തവണ ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ട. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും കുമാരസ്വാമി വിശദീകരിച്ചു.












Click it and Unblock the Notifications