ബിജെപിയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ കുമാരസ്വാമിയുടെ അവസാന അടവ്! ചൊവ്വാഴ്ച വരെ കാക്കണം
ബെംഗളൂരു: അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ല എങ്കില്‍ തിങ്കളാഴ്ച കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. വിശ്വാസ വോട്ടെടുപ്പിന് മേലുളള ചര്‍ച്ച തിങ്കളാഴ്ച പൂര്‍ത്തിയാകും. വിശ്വാസ വോട്ടെടുപ്പ് നടത്താതെ ഇത്രയും ദിവസം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് സാധിച്ചു.
ഇനി മണിക്കൂറുകള്‍ മാത്രമാണ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും മുന്നില്‍ ബാക്കിയുളളത്. കുമാരസ്വാമി നേരിട്ട് മുംബൈയില്‍ എത്തി വിമത എംഎല്‍എമാരെ കണ്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോയത് അടക്കമുളള കുമാരസ്വാമിയുടെ നീക്കങ്ങള്‍ ജ്യോത്സന്റെ ഉപദേശ പ്രകാരമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗവർണറെ കേൾക്കാതെ
വിശ്വാസ വോട്ടെടുപ്പ് വേഗത്തില്‍ നടത്തണം എന്നാണ് ബിജെപിയുടെ ആവശ്യം. ഭരണ പക്ഷത്ത് നിന്നും കൂറ് മാറിയെത്തിയ 16 എംഎല്‍എമാരുടെ മനസ്സ് മാറാനുളള സമയം വിശ്വാസ വോട്ടെടുപ്പ് നീണ്ട് പോകുന്തോറും കൂടും എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല രണ്ട് തവണയാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. എന്നാല്‍ രണ്ട് തവണയും ഗവര്‍ണറുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ തളളി.
ജ്യോത്സ്യന്റെ ഉപദേശം
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന്മേലുളള ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് സഭയില്‍ വിശ്വാസം തെളിയിക്കേണ്ടതായി വരും. വിശ്വാസ വോട്ടെടുപ്പ് കുമാരസ്വാമി നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ ജ്യോത്സ്യന്റെ ഉപദേശമാണ് എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ് എങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിജയിക്കില്ലെന്നും മറിച്ച് ചൊവ്വാഴ്ച നടത്തുകയാണെങ്കില്‍ സര്‍ക്കാര്‍ വിജയം നേടും എന്നുമാണത്രേ കുമാരസ്വാമിക്ക് ജ്യോത്സന് നല്കിയ ഉപദേശം.
ആരോപണം തളളി ജെഡിഎസ്
എന്നാല്‍ കുമാരസ്വാമി ജ്യോത്സന്റെ ഉപദേശ പ്രകാരമാണ് വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നത് എന്നുളള പ്രചാരണത്തെ ജെഡിഎസ് തളളിക്കളയുന്നു. ബിജെപി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്നാണ് ജെഡിഎസ് വക്താവ് രമേഷ് ബാബു പ്രതികരിച്ചിരിക്കുന്നത്. ജ്യോതിഷികള്‍ പറയുന്നത് പ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു കുമാരസ്വാമിയെങ്കില്‍ അദ്ദേഹം ഒരിക്കലും 13 മാസം മാത്രം പ്രായമുളള സര്‍ക്കാരിനെ രക്ഷിക്കാന്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ് എന്ന് പറയില്ലായിരുന്നുവെന്നും രമേഷ് ബാബു പറയുന്നു.
അതിലെന്താണ് തെറ്റ്
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനും തന്റെ കുടുംബം വിമര്‍ശിക്കപ്പെടുകയാണ് എന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുമാരസ്വാമിയും ഗൗഡ കുടുംബവും ദൈവവിശ്വാസികളും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരുമാണ്. എന്നാല്‍ അതിലെന്താണ് തെറ്റെന്ന് രമേഷ് ബാബു ചോദിക്കുന്നു. ഒരാളുടെ വിശ്വാസത്തിനും നിയമപരമായി ഒരു തടസ്സവും ഇല്ല. സന്യാസികളേയും ജ്യോതിഷികളേയും സന്ദര്‍ശിക്കുന്നതിനും ബിജെപിയുടെ കഴുകന് കണ്ണുകളില്‍ നിന്നും തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുമുളള എല്ലാ അവകാശവും ഉണ്ട്.
തിങ്കളാഴ്ച തയ്യാർ
എച്ച് ഡി ദേവഗൗഡയും മക്കളായ കുമാരസ്വാമിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണയും സര്‍ക്കാരിനെ രക്ഷിക്കാനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ടെന്നും ജ്യോത്സന്മാരെ സന്ദര്‍ശിക്കുന്നുണ്ട് എന്നുമാണ് ഒരു റൈറ്റ് ലോഗ്. ഇന്‍ എന്ന ന്യൂസ് ബ്ലോഗില്‍ പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത് സ്പീക്കറാണ്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കറെ അറിയിച്ചിട്ടുണ്ട് എന്നും രമേഷ് ബാബു എഎന്‍ഐയോട് പ്രതികരിച്ചു.