കോണ്‍ഗ്രസ് സഖ്യത്തിലെ 'വേദനകള്‍' വെളിപ്പെടുത്തി കുമാരസ്വാമി, പ്രതീക്ഷയോടെ ബിജെപി
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ തുറന്ന് പറച്ചില്. സഖ്യസര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. എല്ലാ ദിവസവും താന്‍ വേദനയിലൂടെയാണ് കടന്ന് പോകുന്നതെന്നും എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം പരിഗണിച്ച് ഒന്നും തുറന്ന് പറയാതിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്! പൊടി തട്ടിയെടുത്ത് ബിജെപി,പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം
ഓപ്പറേഷന് താമരയിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്
വെളിപ്പെടുത്തല്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം ഏറ്റുവാങ്ങിയത്. അവിശുദ്ധ കൂട്ടുകെട്ട് പരാജയത്തിലേക്ക് നയിച്ചെന്ന വിമര്‍ശനമാണ് ഇരുവിഭാഗങ്ങളിലേയും നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇതോടെ സഖ്യ സര്‍ക്കാരിലുള്ള അതൃപ്തിയില്‍ വിമത നീക്കവും ശക്തമായിരിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍.
പ്രതിസന്ധിയിലൂടെ
പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് താന്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ ഓരോ ദിവസം പ്രതിസന്ധി നിറഞ്ഞ അവസ്ഥയിലൂടെയാണ് താാന്‍ കടന്നു പോകുന്നത്. ഇതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞാല്‍ ആരാണ് പിന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക? കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരിന്റെ നല്ല നടത്തിപ്പിന് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, അതാണ് തന്റെ ഉത്തരവാദിത്തം, കുമാരസ്വാമി പറഞ്ഞു.
കാരണക്കാരന്‍ സിദ്ധരാമയ്യ?
സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന ജെഡിഎസിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ തുറന്ന് പറച്ചില്. സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിലെ ഭിന്നതയ്ക്ക് കാരണം സിദ്ധരാമയ്യയാണെന്ന് ദള്‍ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. സഖ്യസര്‍ക്കാരില്‍ വിമത നീക്കങ്ങള്‍ ശക്തമായപ്പോള്‍ മന്ത്രി സഭ വികസനത്തിന് എതിര് നിന്നതും സിദ്ധരാമയ്യ ആയിരുന്നു. സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി മോഹമാണ് സഖ്യത്തിനുള്ള വിമത നീക്കങ്ങള്‍ക്ക് കാരണമെന്ന ആരോപണവും നേരത്തേ തന്നെ ശക്തമാണ്. ഇതിനിടയിലാണ് സര്‍ക്കാരില്‍ ഭിന്നതകള്‍ ഉണ്ടെന്ന തുറന്ന പറച്ചിലുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
വിഷം കഴിച്ച സ്ഥിതി
നേരത്തേയും സഖ്യസര്‍ക്കാരില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പരിപാടിക്കിടെ കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നതെന്ന് പറഞ്ഞ് വികാരഭരിതനായി കുമാരസ്വാമി പൊതുവേദിയില്‍ പൊട്ടികരഞ്ഞിരുന്നു. ഭഗവാന് വിശ്വകണ്ഠനപോലെ വിഷം കഴിച്ച അവസ്ഥയിലാണ് ഞാന്‍. സഖ്യസര്‍ക്കാരിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ് എന്നായിരുന്നു കുമാരസ്വാമി അന്ന് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതീക്ഷയോടെ ബിജെപി
അതേസമയം എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലില്‍ പ്രതീക്ഷയിലാണ് സംസ്ഥാനത്ത് ബിജെപി. ലോക്സ തിരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഓപ്പറേഷന് താമര പുറത്തെടുത്തിരിക്കുകയാണ് ഇവിടെ ബിജെപി. അതേസമയം താഴെയിറക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം ഇടപെടരുതെന്ന് കേന്ദ്ര നേതൃത്വം കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ താല്‍ക്കാലിമായി നേതൃത്വം പിന്‍വലിഞ്ഞെങ്കിലും ഏത് നിമിഷവും സര്‍ക്കാരില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. പുറത്ത് നിന്നുള്ള ഇടപെടല്‍ ഇല്ലാതെ തന്നെ സര്‍ക്കാര്‍ താഴെ വീഴുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. പുതിയ നീക്കങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.
സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!