തോറ്റാലും യെഡ്ഡി വീഴില്ല! രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങി കർണാടക! ബിജെപി സ്നേഹം പരസ്യമാക്കി ജെഡിഎസ്
ബെംഗളൂരു: കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ് ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പോരാട്ടം ചൂട് പിടിക്കുമെന്നുറപ്പായി.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി, ശിവസേനയ്ക്ക് 15 മന്ത്രിമാർ, കോൺഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രി
സിറ്റിംഗ് സീറ്റുകൾ നിലനിർത്താനായാൽ ബിജെപിയെ താഴെയിറക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. അതിനിടെ ദേവഗൗഡയ്ക്ക് പിന്നാലെ ബിജെപിയോട് മൃദുനിലപാടുമായി എച്ച് ഡി കുമാരസ്വാമിയും രംഗത്ത് എത്തിയത് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് ബിജെപി പാളയത്തിലേക്ക് കളം മാറിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ ശക്തമാണ്.
സഖ്യകക്ഷികൾ രണ്ട് വഴിക്ക്
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ചാണ് ബിഎസ് യെഡ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും ജെഡിഎസും പരസ്പരം പഴി ചാരി രംഗത്ത് എത്തി. സഖ്യം തകര്‍ന്നതോടെ ഉപതിരഞ്ഞെടുപ്പിലടക്കം ഒരുമിച്ച് മത്സരിക്കേണ്ടതില്ല എന്നതാണ് കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്.
ബിജെപി സ്നേഹം പ്രകടം
ഇതിന് പിന്നാലെയാണ് ബിജെപിയോട് ചായ്വ് പ്രകടമാക്കുന്ന പ്രതികരണങ്ങള്‍ ജെഡിഎസ് തലവന്‍ ദേവഗൗഡ നടത്തിയത്. കോണ്‍ഗ്രസുമായി ജെഡിഎസിന് ഇനിയൊരു ബന്ധമുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ദേവഗൗഡ പ്രതികരിച്ചത്. ഇനിയൊരു സഖ്യത്തിന് തനിക്ക് താല്‍പര്യമില്ല. ബിജെപി സര്‍ക്കാരിന്റെ ഭാവിയോര്‍ത്ത് യെഡിയൂരപ്പ എന്തിനാണ് ആശങ്കപ്പെടുന്നത് എന്നും ദേവഗൗഡ ചോദിച്ചു.
ശക്തമായ മത്സരത്തിനില്ല
യെഡ്യൂരപ്പയ്ക്ക് എവിടെ നിന്നെങ്കിലും ഭീഷണി ഉണ്ടെങ്കില്‍ അത് ബിജെപിക്കുളളില്‍ നിന്നാണെന്നും ദേവഗൗഡ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 സീറ്റുകളില്‍ ജെഡിഎസിന്‍ നിര്‍ണായക സ്വാധീനമുളളത് 5 സീറ്റില്‍ മാത്രമാണ്. മറ്റുളള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെങ്കിലും ശക്തമായ മത്സരത്തിനില്ലെന്നും ദേവഗൗഡ പറയുകയുണ്ടായി. ഇത് ബിജെപിക്കുളള കൃത്യമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പിന്തുണയ്ക്കാൻ തയ്യാർ
എട്ട് മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കാന്‍ ജെഡിഎസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത് എന്നും ആരോപണമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആ സൂചനകള്‍ ഇപ്പോള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ് കുമാരസ്വാമി.
വൻ രാഷ്ട്രീയ മാറ്റമുണ്ടായേക്കും
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കുമാരസ്വാമി വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന് ശിവസേനയുമായി കൈ കോര്‍ക്കാമെങ്കില്‍ ജെഡിഎസിന് ബിജെപിയോടുമാവാം എന്നാണ് കുമാരസ്വാമി പ്രതികരിച്ചിരിക്കുന്നത്. അതിന്റെ പേരില്‍ ജെഡിഎസിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം വൻ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നുളള സൂചനയാണ് കുമാരസ്വാമി മുന്നോട്ട് വെക്കുന്നത്.
മഹാരാഷ്ട്രയിൽ എന്താണ് നടക്കുന്നത്?
മഹാരാഷ്ട്രയില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുളളതെന്ന് കുമാരസ്വാമി ചോദിച്ചു. ബിജെപിയേക്കാളും കടുത്ത ഹിന്ദുത്വ നിലപാടുളള പാര്‍ട്ടിയാണ് ശിവസേനയെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരക്കാരുമായി സഖ്യമുണ്ടാക്കാനാണ് മഹാരാഷ്ട്രയിൽ ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.
ചോദ്യം സിദ്ധരാമയ്യയോട്
ഇതേ കോണ്‍ഗ്രസ് തന്നെയാണ് കര്‍ണാടകത്തില്‍ ജെഡിഎസിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതും ബിജെപിയോട് അടുക്കുന്നതിനെ കുറ്റപ്പെടുത്തുന്നതും എന്നും കുമാരസ്വാമി പറഞ്ഞു. ഹുന്‍സൂറിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ബിജെപിയേയും സഖ്യകക്ഷികളേയും വര്‍ഗീയപാര്‍ട്ടികളെന്ന് അധിക്ഷേപിക്കുന്ന സിദ്ധരാമയ്യയ്ക്ക് മഹാരാഷ്ട്രയെ കുറിച്ച് എന്താണ് പറയാനുളളത് എന്നും കുമാരസ്വാമി ചോദിച്ചു.
ബിജെപിക്കൊപ്പം ചേരൂ
കോണ്‍ഗ്രസ് നിരന്തരം തീവ്ര ഹിന്ദുത്വത്തെ കുറിച്ചും മൃദു ഹിന്ദുത്വത്തെ കുറിച്ചും സംസാരിക്കുന്നു. ബിജെപിയുടേത് മൃദുഹിന്ദുത്വവും ശിവസേനയുടേത് തീവ്രഹിന്ദുത്വവുമാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ തീവ്ര ഹിന്ദുത്വത്തിനൊപ്പം ചേരാനാണ് ഒരുങ്ങുന്നത്. പകരം മൃദു ഹിന്ദുത്വമുളള ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി മഹാരാഷ്ട്രയിലെ പ്രതിസന്ധി തീര്‍ക്കണം എന്നും കുമാരസ്വാമി പരിഹസിച്ചു. കുമാരസ്വാമിയുടെ പ്രതികരണത്തോടെ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാലും ബിജെപിക്ക് ഭയക്കാനില്ല എന്നാണ് കണക്കാക്കപ്പെടുന്നത്.