വിശ്വാസം കാത്ത് കുമാരസ്വാമി..... 82 ദിവസം... സന്ദര്‍ശിച്ചത് 40 ക്ഷേത്രം.... റെക്കോര്‍ഡ് തന്നെ!!
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭരണത്തിലെ പ്രതിസന്ധിയൊന്നും കുമാരസ്വാമിയെ ബാധിച്ചിട്ടില്ല. അദ്ദേഹം അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. എന്താണ് ഇത്ര വലിയ കാര്യമെന്ന് ചോദിച്ചാല്‍ ക്ഷേത്ര സന്ദര്‍ശനമാണെന്ന് പറയേണ്ടി. അത് ഇത്ര കാര്യമാക്കാനുണ്ടോ എന്ന് എല്ലാവരും കരുതും. എന്നാല്‍ ഭരിക്കാന്‍ തുടങ്ങിയിട്ട് വെറും 82 ദിവസമേ ആയിട്ടുള്ളൂ. 40 ക്ഷേത്രങ്ങളാണ് കുമാരസ്വാമി സന്ദര്‍ശിച്ചിരിക്കുന്നത്.
സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ഇതില്‍ ഞെട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസുകാരുടെ കാര്യം പറയുകയേ വേണ്ട. ബിജെപി നേതാക്കള്‍ പോലും ഇത്രയധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ സിദ്ധരാമയ്യ സര്‍ക്കാരൊക്കെ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. ഇത്രയധികം ഭക്തിയുള്ള ആള്‍ക്ക് ഭരിക്കാന്‍ സമയം കിട്ടുന്നുണ്ടോ എന്നൊക്കെയുള്ള പരിഹാസങ്ങളും വന്ന് തുടങ്ങിയിട്ടുണ്ട്.
മിനിമം ഒരു ക്ഷേത്രം
ഓരോ ദിവസവും ഒരു ക്ഷേത്രം എന്ന നിലയ്ക്കാണ് കുമാരസ്വാമിയുടെ സന്ദര്‍ശനം. 40 ക്ഷേത്രങ്ങള്‍ ഇത്രയും കുറഞ്ഞ കാലയളവില്‍ സന്ദര്‍ശിച്ച വേറെ മുഖ്യമന്ത്രിമാരില്ല. ഇത് റെക്കോര്‍ഡാണ്. മെയ് 23ന് അദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതലുള്ള കണക്കാണിത്. ഓഗസ്റ്റ് 12 വരെ 34 ക്ഷേത്രങ്ങളായിരുന്നു കുമാരസ്വാമി സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം ഹരദനഹള്ളിയിലെ ഈശ്വര ക്ഷേത്രവും ഹൊലനരസിപുര താലൂക്കിലെ നാല് ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. പിന്നീട് കുക്കെ സുബ്രഹ്മണ്യ, ധര്‍മസ്ഥല ക്ഷേത്രങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു.
മഠങ്ങളെയും പരിഗണിച്ചു
ഭക്തിയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തേണ്ടെന്നാണ് കുമാരസ്വാമിയുടെ തീരുമാനം. അതുകൊണ്ട് ക്ഷേത്രങ്ങള്‍ മാത്രമല്ല മഠങ്ങളും സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. കര്‍ണാടകത്തിലെ പ്രശസ്തമായ ആറു മഠങ്ങളാണ് കുമാരസ്വാമി സന്ദര്‍ശിച്ചത്. മാണ്ഡ്യയിലെ ആദിചുന്‍ചനഗരി മഠം, സുട്ടൂര്‍ മഠം, സിദ്ധഗംഗ മഠം എന്നിവ ഇവയില്‍ പ്രശസ്തമായ മഠങ്ങളാണ്. ഹിന്ദു-ജാതി വോട്ടുകള്‍ ഉറപ്പിക്കുന്നതിനുള്ള നീക്കം കൂടിയായിട്ടാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. ഇതൊക്കെ ജെഡിയു തന്നെ തള്ളിയിട്ടുണ്ട്.
മുഖ്യമന്ത്രിയായതിന്റെ ആഘോഷം
മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കുമാരസ്വാമി ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചതെന്ന് ജെഡിയു വൃത്തങ്ങള്‍ സൂചിപ്പിച്ചു. എല്ലാ മുഖ്യമന്ത്രി ഭരണത്തിലെത്തുമ്പോള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ കുമാരസ്വാമി തന്റേത് സഖ്യ സര്‍ക്കാരായതിനാല്‍ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് കുമാരസ്വാമി സന്ദര്‍ശനത്തില്‍ പിന്നിലാക്കിയിരിക്കുന്നത്.
ഹിന്ദു വോട്ടുകള്‍
ഹിന്ദു വോട്ടുകള്‍ തന്നെയാണ് പ്രധാനമെന്നാണ് ഇതിലൂടെ കുമാരസ്വാമി തെളിയിക്കുന്നത്. അതേസമയം യോഗി ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ പൂജാരിയാണ് യോഗി. അദ്ദേഹത്തെ ക്ഷേത്ര സന്ദര്‍ശനത്തില്‍ പിന്നിലാക്കിയെന്നത് കുമാരസ്വാമിയുടെ നേട്ടമാണെന്ന് ജെഡിയു പറയുന്നു. എന്നാല്‍ യെദ്യൂരപ്പയില്‍ നിന്നാണ് ക്ഷേത്ര സന്ദര്‍ശനത്തില്‍ കുമാരസ്വാമി വെല്ലുവിളി നേരിടുന്നത്. യെദ്യൂരപ്പ 2008 മുതല്‍ നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വരെ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
കാരണം മറ്റൊന്ന്
ദേവഗൗഡ കുടുംബത്തിലുള്ളവരെല്ലാം കടുത്ത വിശ്വാസികളായിരുന്നു. ജ്യോതി ശാസ്ത്രത്തിലും മതപരമായ ചടങ്ങുകളിലും കടുത്ത രീതിയില്‍ ദേവഗൗഡ വിശ്വസിച്ചിരുന്നു. എന്നാല്‍ കുമാരസ്വാമി വിശ്വാസങ്ങളില്‍ നിന്ന് എല്ലാക്കാലത്തും അകലം പാലിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് കുമാരസ്വാമി കടുത്ത ഭക്തനായത്. ഇപ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിനാണ് ഭരണത്തേക്കാള്‍ അദ്ദേഹം പ്രാമുഖ്യം നല്‍കുന്നതെന്നാണ് സൂചന. കുടുംബത്തിന്റെ നിര്‍ദേശവും ഇതിലുണ്ട്.
സോഷ്യല്‍ മീഡിയയുടെ പരിഹാസം
ഇത്രയധികം ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടയില്‍ ഭരിക്കാന്‍ സമയം കിട്ടുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ജനങ്ങളുടെ പണമെടുത്ത് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനെയും ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ബിജെപി മൗനം പാലിക്കുമെന്നാണ് സൂചന. അതേസമയം കുമാരസ്വാമിയുടെ പ്രാര്‍ത്ഥന ഫലിക്കുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസുമായുള്ള ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സഖ്യം പിടിച്ചു നില്‍ക്കുമോ എന്ന് വ്യക്തമല്ല.
ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റില്ല... കേസ് അട്ടിമറിക്കുന്നു, കന്യാസ്ത്രീ കോടതിയിലേക്ക്?
പ്രളയക്കെടുതിയിൽ 8,316 കോടിയുടെ നാശനഷ്ടം.. പതിനായിരങ്ങൾ ക്യാമ്പുകളിൽ, ഓണാഘോഷം റദ്ദാക്കി സർക്കാർ