കോൺഗ്രസിന് പ്രതീക്ഷ, മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ തലവേദന, സഖ്യം തുടരില്ലെന്ന് വെല്ലുവിളിച്ച് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ ബിജെപിയെ വെള്ളം കുടിപ്പിച്ച് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാമെന്നായിരുന്നു നേരത്തെ ഇരുകൂട്ടരും തമ്മിലുളള ധാരണ. എന്നാല്‍ സീറ്റ് തര്‍ക്കം ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
തുല്യ സീറ്റുകളില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്നും ബിജെപി പിന്നോക്കം പോകുന്നതാണ് ശിവസേനയെ അതൃപ്തരാക്കിയിരിക്കുന്നത്. നേരത്തെ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കില്‍ സഖ്യത്തിന്റെ കാര്യം നോക്കണ്ട എന്ന കടുത്ത നിലപാടിലാണ് ശിവസേന. ഈ സഖ്യം പൊളിഞ്ഞാലത് കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് നേട്ടമാവുക. എൻസിപിയുമായി സഖ്യമുണ്ടാക്കിയാണ് സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്നത്.
അമിത് ഷായുടെ ഉറപ്പ്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ശിവസേനയും ബിജെപിയും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടത്. അമിത് ഷാ നേരിട്ടെത്തി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുമെന്നും തുല്യ സീറ്റുകള്‍ നല്‍കുമെന്നും ഷാ ഉറപ്പ് നല്‍കിയിരുന്നു എന്നാണ് ശിവസേന വാദിക്കുന്നത്.
മുഖ്യമന്ത്രിക്കസേര നോട്ടം
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂറ്റന്‍ വിജയം സ്വന്തമാക്കിയതോടെ ശിവസേനയ്ക്ക് തുല്യ സീറ്റുകള്‍ നല്‍കേണ്ടതില്ല എന്നാണ് സംസ്ഥാന ബിജെപിയിലെ പൊതുവികാരം. അത് മാത്രമല്ല നിലവില്‍ ബിജെപിയുടെ കയ്യിലിരിക്കുന്ന മുഖ്യമന്ത്രിക്കസേരയിലേക്ക് ശിവസേനയ്ക്ക് നോട്ടമുണ്ട് എന്നതും ബിജെപിയെ ചൊടിപ്പിക്കുന്നു. ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയ്ക്ക് വേണ്ടിയാണ് ശിവസേന മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്നത്.
സഖ്യത്തില്‍ നിന്ന് പിന്മാറും
കന്നി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്ന താക്കറെ കുടുംബത്തിലെ ഇളംതലമുറക്കാരന് മുഖ്യമന്ത്രിക്കസേര തന്നെ വേണം എന്നാണ് ശിവസേനയുടെ വാദം. മഹാരാഷ്ട്രയില്‍ ആകെയുളളത് 288 നിയമസഭാ സീറ്റുകളാണ്. അതില്‍ 144 സീറ്റുകളില്‍ വീതം മത്സരിക്കാനുളള 50-50 ഫോര്‍മുലയാണ് ബിജെപിയും ശിവസേനയും തമ്മിലുണ്ടായിരുന്നത്. അതില്‍ നിന്ന് ബിജെപി പിന്നോട്ട് പോയാല്‍ സഖ്യത്തില്‍ നിന്ന് പിന്മാറും എന്നാണ് ശിവസേനയുടെ ഭീഷണി.
സീറ്റ് തുല്യം തന്നെ വേണം
ശിവസേന മന്ത്രി ദിവാകര്‍ റാവത്താണ് ആദ്യം ഇക്കാര്യം തുറന്നടിച്ചത്. റാവത്തിന് പിന്തുണയുമായി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്ത് വന്നു. എന്നാല്‍ സഖ്യത്തില്‍ നിന്നുളള പിന്മാറ്റം തീരുമാനിച്ചിട്ടില്ലെന്നും അതേസമയം മന്ത്രി പറഞ്ഞതില്‍ തെറ്റില്ലെന്നും എംപി വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ശിവസേനയുമായി ഈ മാസം 16ന് വീണ്ടും ചര്‍ച്ച നടത്തിയേക്കും.
തനിച്ച് തയ്യാറാവുക
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് ദേവേന്ദ്ര ഫട്നാവിസ്. അതുകൊണ്ട് തന്നെ ശിവസേനയെ അനുനയിപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 2014ല്‍ ഇരുകൂട്ടരും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് തനിച്ചാണ് മത്സരിച്ചത്. അതിനിടെ 288 സീറ്റിലും തനിച്ച് മത്സരിക്കാന്‍ തയ്യാറായിരിക്കാന്‍ ബിജെപി, ശിവസേന നേതൃത്വം നേതാക്കളോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.