ബംഗാളിൽ മമതയ്ക്ക് തലവേദന; പുതിയ പാർട്ടി രൂപീകരിച്ച് അബ്ബാസ് സിദ്ധിഖി..കിങ് മെയ്ക്കറാകുമോ?
കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് കടുത്ത തലവേദന സൃഷ്ടിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ച് അബ്ബാസ് സിദ്ധിഖി. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്ന പേരിലാണ് സിദ്ധിഖി പാർട്ടി രൂപീകരിച്ചത്. 294 സീറ്റിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് അബ്ബാസ് പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖനായ മുസ്‌ലിം പണ്ഡിതനാണ് അബ്ബാസ് സിദ്ധിഖി.

കിംഗ് മേക്കറാവാൻ
സംസ്ഥാനത്ത് തന്റെ പാർട്ടി കിംഗ് മെയ്ക്കറാകുമെന്ന് സിദ്ധിഖി അവകാശപ്പെട്ടു. "ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുവെന്നും എല്ലാവർക്കും സാമൂഹ്യനീതി ലഭിക്കുന്നുവെന്നും നാമെല്ലാവരും അന്തസ്സോടെ ജീവിക്കുന്നുവെന്നും ഉറപ്പാക്കാനാണ് ഞങ്ങൾ ഈ പാർട്ടി രൂപീകരിച്ചത്,"അബ്ബാസ് സിദ്ധിഖി പറഞ്ഞു.

ഭിന്നിപ്പിച്ചു
"മമത അധികാരത്തിൽ വന്നപ്പോൾ, അവർ ജോലിയും വിദ്യാഭ്യാസവും 15 ശതമാനം സംവരണവും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഞങ്ങൾ അവരെ വിശ്വസിച്ചു, ഞാൻ എന്റെ അനുകൂലികളോട് അവർക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അവർക്ക് വോട്ട് ചെയ്തു. എന്നാൽ ഇപ്പോൾ അവർ തന്റെ വാഗ്ദാനങ്ങൾ ലംഘിച്ചു. പകരം ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് നമ്മുടെ കാര്യം നേടിയെടുക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടെന്നാണ്. അതിനാലാണ് പാർട്ടിയെന്നും സിദ്ധിഖി പറഞ്ഞു.

ആശങ്കയോടെ
തൃണമൂൽ കോൺഗ്രസിനേയും മമത ബാനർജിയേയും പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ബിജെപിക്കെതിരെ എല്ലാവരേയും ചേർത്ത് കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രി മമതയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു സിദ്ധിഖി പ്രതികരിച്ചത്. ഹൂഗ്ലി ജില്ലയിലെ ഫുര്‍ഫുറ ഷരീഷ് ദര്‍ബാറിലെ മത പണ്ഡിതനായ അബ്ബാസ് സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ആശങ്കയോടെയാണ് തൃണമൂൽ കോൺഗ്രസ് ഉറ്റുനോക്കുന്നത്.

മുസ്ലീം സമുദായം
മുസ്ലീം സമുദായത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സിദ്ധിഖി. ഇതിനോടകം തന്നെ എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി ബംഗാളിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് മുസ്ലീം സമുദായത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുമോയെന്ന ആശങ്ക സൃഷ്ടിച്ച് കൊണ്ട് സിദ്ധിഖിയുടെ പ്രഖ്യാപനം.

ഉവൈസിയുമായി
ഉവൈസിയുമായി നല്ല അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് അബ്ബാസ് സിദ്ധിഖി. താൻ ഉവൈസിയുടെ ആരാധകനാണെന്നും അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് 31 ശതമാനം വരുന്ന മുസ്‌ലിം സമുദായമാകും ആര് ഭരിക്കണമെന്ന കാര്യത്തിൽ സ്വാധീനം ചെലുത്തുക.












Click it and Unblock the Notifications