ഉന്നാവ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം; ന്യുമോണിയ ബാധിച്ചുവെന്ന് ഡോക്ടർമാർ, ആശങ്ക
ദില്ലി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിക്ക് ന്യൂമോണിയ ബാധിച്ചെന്ന് ഡോക്ടർമാർ. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ലഖ്നോവിലെ കിംഗ് ജോർജ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളും പെൺകുട്ടിക്ക് നൽകുന്നതായാണ് വിവരം.
വാഹനാപകടം; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍!! ജാമ്യമില്ലാ വകുപ്പ് ചുമത്തി
പെൺകുട്ടിയോടൊപ്പം സഞ്ചരിച്ചിരുന്ന അഭിഭാഷകന്റെ നിലയും അതീവ ഗുരുതരമാണ്. അഭിഭാഷകൻ വെന്റിലേറ്ററിൽ തുടരുകയാണ്. വ്യാഴാഴ്ച മുതൽ പെൺകുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടർ പരിശോധനയിലാണ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അപകടത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കുകൾക്ക് പുറമെ ന്യുമോണിയ ബാധിച്ചത് പെൺകുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും ലഖ്നോവിൽ ചികിത്സ തുടരാമെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. ഇത് പ്രകാരമാണ് പെൺകുട്ടിയെ ഉടൻ ദില്ലിയിലേക്ക് എയർലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി തൽക്കാലത്തേയ്ക്ക് മരവിപ്പിച്ചത്.
കഴിഞ്ഞ ജൂലൈ 28നാണ് ഉന്നാവിൽ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. അമിത വേഗത്തിൽ പാഞ്ഞുവന്ന ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഉന്നാവോ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. കേസ് സിബിഐ ഏറ്റെടുത്തിരുന്നു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ബിജെപി ആരോപണ വിധേയനെ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ തുടർന്ന് ആഗസ്റ്റ് ഒന്നിന് കുൽദീപിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.