കുട്ടികൾക്ക് അടുത്ത മാസത്തോടെ കൊവിഡ് വാക്സിൻ: സൂചന നൽകി ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യ
ദില്ലി: രാജ്യത്ത് മുതിർന്നവർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാളവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ അടുത്ത മാസം വാക്സിനേഷൻ ആരംഭിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്നതിൽ കൊവിഡ് വ്യാപനം തടയുന്നതിൽ നിർണ്ണായക ചുവടുവെയ്പായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനിടെ മൂന്നാംതരംഗം സംബന്ധിച്ച മുന്നറിയിപ്പുകളുമുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് കുട്ടികൾക്കിടയിലെ വാക്സിനേഷൻ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മൂന്നാംതരം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളത് കുട്ടികളെയായിരിക്കുമെന്ന് നേരത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സെപ്തംബർ മുതൽ സൈഡസ് വാക്സിൻ നൽകുമെന്ന് ദേശീയ വിദഗ്ധ സമിതി അംഗമായ ഡോ. എൻകെ അറോറ പറഞ്ഞിരുന്നു.
Recommended Video
കുട്ടികള്‍ക്കുള്ള കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിച്ച് വരികയാണ്. ആഗസ്റ്റോടെ തന്നെ പരീക്ഷണം പൂർത്തിയാവുകയും തുടർന്ന് വൈകാതെ അനുമതി നേടി സെപ്തംബറിൽ തന്നെ വാക്സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. കുട്ടികൾക്കുള്ള സൈഡസ് കാഡില വാക്സിന്‍ നേരത്തേ തന്നെ പരീക്ഷണം പൂര്‍ത്തിയായിരുന്നു. അതേ സമയം യുഎസ് നിർമിത കൊവിഡ് വാക്സിൻ ഫൈസറിന് അനുമതിയും ലഭിച്ചിട്ടുണ്ട്. അതേസമയം, വാക്സിനേഷൻ ആരംഭിച്ചത് മുതൽ ഇന്ത്യയില്‍ ഇതുവരെ 44 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.