കൊവിഡ്: സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി യോഗം വിളിച്ച് കേന്ദ്രം, നിയന്ത്രണം കടുപ്പിക്കുമോ?
ദില്ലി: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ബിഎഫ്. 7 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇന്നാണ് കൂടിക്കാഴ്ച നടക്കുക.
പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലെങ്കിലും ആളുകള്‍ മറ്റ് റൂട്ടുകളിലൂടെയാണ് വരുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ലോകമെമ്പാടും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ മറുവശത്ത്, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ കേസുകളുടെ തുടര്‍ച്ചയായ കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മള് കണ്ടിട്ടുള്ളത്. നിലവില്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ശരാശരി 153 ആണ്. എന്നാല്‍ ആഗോളതലത്തില്‍ ഏകദേശം 5.87 ലക്ഷം പുതിയ കേസുകള്‍ ഇപ്പോഴും ശരാശരി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പല ജീവനക്കാർക്കും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, തൊഴിലന്വേഷകരും നിരാശയിൽ; കാരണം ആ വില്ലൻ
ചൈനയും മറ്റ് ചില രാജ്യങ്ങളും കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ജപ്പാന്, അമേരിക്ക, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ധാരാളം കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്കി.
എല്ലാവരും കടുത്ത ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നിലവിലുള്ള നിരീക്ഷണ നടപടികള്‍. പ്രത്യേകിച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അടക്കം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പുതിയ വകഭേദത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
'മെസി ആരാധകര്‍ക്ക് ഇരട്ടി സന്തോഷം'; അര്‍ജന്റീനയുടെ കറന്‍സിയില്‍ താരത്തിന്റെ ചിത്രം, റിപ്പോര്‍ട്ട്
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്ക്കേണ്ടതാണ്.
ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.