'ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്', അങ്ങേയറ്റം അപലപനീയമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു വനിതാ ഡോക്ടറെ അക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഈ സംഭവം ഗൗരവമുള്ളതാണെന്ന് വീണാ ജോർജ് പ്രതികരിച്ചു. ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ അങ്ങേയറ്റം അപലപനീയമായ സംഭവമാണിത്. പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട വനിതാ ഡോക്ടറുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. വയറ്റിലാണ് ചവിട്ടേറ്റത്. ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവിലായിരുന്നു രോഗി ഉണ്ടായിരുന്നത്. അവരുടെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിരുന്നു.

രാത്രി 1.30 ഓടെയാണ് മരണ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കും. ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്. പൊതു സമൂഹത്തിന്റെ പിന്തുണയും സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണ് എന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
വനിതാ ഡോക്ടറെ ആക്രമിച്ച യുവതിയുടെ ഭര്‍ത്താവ് സെന്തില്‍ കുമാറിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശുഭയാണ് മരണപ്പെട്ടത്. ശുഭയ്ക്ക് വിജയകരമായി തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ വനിതാ ഡോക്ടറെ സെന്തില്‍ കുമാര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications