മഹാരാഷ്ട്ര അട്ടിമറി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ, ഹർജി രാവിലെ 11.30 മണിക്ക് പരിഗണിക്കും!!
മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും ശിവസേനയും എൻസിപിയും സമർപ്പിച്ച ഹർജി സുപ്രീം കോടതി ഞായറാഴ്ച രാവിലെ പരിഗണിക്കും. ഹർജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യമാണ് മൂന്ന് പാർട്ടകളും മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ ഞായറാഴ്ച രാവിലെ 11.30ന് ഹർജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും പാർട്ടികൾ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അജിത് പവാറിന് പകരം ദിലീപ് വൽസെ പാട്ടീൽ:അട്ടിമറിക്ക് ശേഷം മഹാരാഷ്ട്രയിൽ നടന്നത്...
രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ശനിയാഴ്ച പുലർച്ചെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളെ ചോദ്യം ചെയ്താണ് മൂന്ന് പാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന ആവശ്യവും പാർട്ടികൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. എൻസിപി നേതാവ് അജിത് പവാർ മറുകണ്ടം ചാടിയതോടെയാണ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.
അതേ സമയം ഹർജി സുപ്രീം കോടതി ഞായറാഴ്ച 11.30 ന് പരിഗണിക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു. കോൺഗ്രസിന്റെ 44 എംഎൽഎമാരും സുരക്ഷിതരായി പാർട്ടിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയുടെ പ്രതികരണം. ഇതിനിടെ സുപ്രീം കോടതിയിലെത്തിയ രൺദീപ് സുർജേവാലയെ കോടതിയിൽ വെച്ച് തടയുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അഭിഭാഷകനായ ദേവ് ദത്തും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടാവുകയും ചെയ്തിരുന്നു. കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംങ് വിയുമാണ് ഹാജരാവുക.
എന്തിനാണ് പുലർച്ചെ 5.47ന് ഗവർണർ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചത്? നമുക്ക് പ്രോട്ടോക്കോൾ ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മാർഗ്ഗങ്ങൾ ഉണ്ടായിരിക്കെ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും സുർജേവാല ചോദിക്കുന്നു. ഞങ്ങൾ വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടും. അവർ പറയുന്നതിനനുസരിച്ച് മുമ്പോട്ടുള്ള കാര്യങ്ങൾ ചെയ്യും. ഞങ്ങളുടെ എംഎൽഎമാർ ഞങ്ങളോട് കൂറുള്ളവരാണ്.