94 മിനിറ്റിനുള്ളിൽ 323 കിലോമീറ്റർ താണ്ടിയെത്തിയ ഹൃദയം നാലുവയസുകാരിയിൽ മിടിച്ചുതുടങ്ങി
താനെ: 94 മിനിറ്റിൽ 323 കിലോമീറ്റർ താണ്ടിയെത്തിയ ഹൃദയം നാല് വയസുകാരിയുടെ ശരീരത്തിൽ മിടിച്ച് തുടങ്ങി. മുബൈയിലെ ഫോർട്ടിസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പ് ഇറക്കി. വാഹാനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 13 വയസുകാരന്റെ ഹൃദയമാണ് ജൽന സ്വദേശിയായ നാല് വയസുകാരിയിൽ തുന്നിച്ചേർത്തത്. ഔറംഗാബാദിലെ എംജിഎം ആശുപത്രിയിൽ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50 നാണ് മിടിക്കുന്ന ഹൃദയവുമായി മെഡിക്കൽസംഘം യാത്രതിരിച്ചത്.
4.8 കിലോമീറ്റർ 4 മിനിറ്റിനുള്ളിൽ റോഡ് മാർഗം സഞ്ചരിച്ച് എയർപോർട്ടിൽ എത്തി. അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ 3.05ന് മുംബൈ എയർപോർട്ടിൽ എത്തി. തുടർന്ന് റോഡ് മാർഗം 3.24ന് ഹൃദയവുമായി മെഡിക്കൽസംഘം ഫോർട്ടിസ് ആശുപത്രിയിൽ .
19 മിനിറ്റുകൊണ്ടാണ് 18 കിലോമീറ്റർ സഞ്ചരിച്ച് ഹൃദയവുമായി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശസ്ത്രക്രിയക്ക് സജ്ജമായിരുന്ന ഡോക്ടർമാരുടെ സംഘത്തിന് ഹൃദയം കൈമാറി. 323.5 കിലോമീറ്ററാണ് ഒരു മണിക്കൂർ 34 മിനിറ്റിനുള്ളിൽ മെഡിക്കൽ സംഘം താണ്ടിയത്. സബർബൻ ഫോർട്ടിസ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി നിരീക്ഷണത്തിലാണ്,