ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: എംഎല്‍എ രാജിവെച്ചു, പോക്ക് ബിജെപിയിലേക്ക് തന്നെ
ഗാന്ധിനഗർ: ഗുജറാത്തില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി എം എല്‍ എയുടെ രാജി. മുതിർന്ന പാർട്ടി നേതാവും വടക്കൻ ഗുജറാത്തിലെ വിജാപൂർ മണ്ഡലത്തിൽ നിന്നുള്ള എം എല്‍ എയുമായ സി ജെ ചാവ്ദയാണ് നിയമസഭാഗംത്വവും എം എല്‍ എ സ്ഥാനവും രാജിവെച്ചത്. കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം ബി ജെ പിയില്‍ ചേർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയിൽ വച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് നല്‍കികൊണ്ടാണ് താന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ചാവ്ദ പ്രഖ്യാപിച്ചത്. ഗാന്ധിനഗർ നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച വിജയിച്ച ചാവ്ദ മുൻ നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനം വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയാണ്. മൂന്ന് തവണ അദ്ദേഹ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2022ൽ ചാവ്ദ തന്റെ മണ്ഡലം മാറ്റി മെഹ്‌സാന ജില്ലയിലെ വിജാപൂരിൽ നിന്ന് മത്സക്കുകയായിരുന്നു. 2002 ല്‍ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചാവ്ദയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 15 ആയി കുറഞ്ഞു. നേരത്തെ. ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും നേരത്തെ രാജിവെച്ചിരുന്നു.
അതേസമയം, ഹരിയാന ആം ആദ്മി പാർട്ടി (എഎപി) തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ അശോക് തൻവാർ കഴിഞ്ഞ ദിവസം പാർട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇദ്ദേഹവും ബി ജെ പിയില്‍ ചേർന്നേക്കും. അരവിന്ദ് കെജ്രിവാളിന്റെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായാ തൻവർ എ എ പി വിട്ടത്.
ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനും തൊട്ടുപിന്നാലെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ എ എ പി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് തന്‍വാറിന്റെ രാജി.
"നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള നിങ്ങളുടെ സഖ്യവും കണക്കിലെടുത്ത്, ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനായി തുടരാൻ എന്റെ ധാർമ്മികത എന്നെ അനുവദിക്കില്ല. അതിനാൽ, ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നുമുള്ള എന്റെ രാജി ദയവായി സ്വീകരിക്കുക." വ്യാഴാഴ്ച എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിന് അയച്ച കത്തിൽ തൻവർ വ്യക്തമാക്കി.












Click it and Unblock the Notifications