നാശം വിതച്ച് ദായേ ചുഴലിക്കാറ്റ്, കേരളത്തിൽ 25ന് വീണ്ടും കനത്ത മഴ, നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം
Recommended Video
തിരുവനന്തപുരം: ഒഡിഷ തീരത്ത് രൂപം കൊണ്ട ദായേ ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത മഴയുമായി നാശനഷ്ടങ്ങള്‍ വിതച്ച് കൊണ്ടിരിക്കുകയാണ്. വന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ് ഒഡിഷ. മല്ഖന്ഖരി ജില്ലയിലാണ് ദായേ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഒരു മഹാപ്രളയത്തില്‍ നിന്നും കരകയറിയ കേരളം ദായേ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ആശങ്കകളിലാണ്. കേരളത്തെ വീണ്ടും കനത്ത മഴ കാത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാശം വിതച്ച് ദായേ
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ദായേ ചുഴലിക്കാറ്റായി രൂപം മാറിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ദായേ ഒഡിഷയിലെ ഗോപാല്‍പുരില്‍ വീശിയടിച്ച് തുടങ്ങിയത്. തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്തു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി.
വെള്ളത്തിൽ മുങ്ങി സംസ്ഥാനം
പ്രളയത്തില്‍ കുടുങ്ങിയ 150ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദായേ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് കിഴക്കന്‍ രാജസ്ഥാന് കടന്ന് പോയി ദുര്‍ബലമാകും. എന്നാല്‍ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പേമാരിക്കാലമാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരളത്തില്‍ ശക്തമായ മഴ
കര്‍ണാടകം മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദപാത്തി രൂപം കൊള്ളുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമായി മാറുക. ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷ ചുഴിയും രൂപം കൊള്ളുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ വരുന്ന 25ാം തിയ്യതി കേരളത്തില്‍ ശക്തമായ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്
4 ജില്ലകളിൽ അലേർട്ട്
സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മാത്രമാകും കനത്ത മഴയുണ്ടാവുക. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 25ാം തിയ്യതി ഇരുപത്തിനാല് മണിക്കൂറിനകം ഏഴ് മുതല്‍ പതിനൊന്ന് സെന്റിമീറ്റര്‍ വരെ മഴയുണ്ടാകും എന്നാണ് പ്രവചനം.
പ്രളയം മുക്കിയ ജില്ലകൾ
ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ രണ്ടാമത്തേതായ യെല്ലോ ആണ് വിവിധ ജില്ലകളില്‍ നല്‍കിയിരിക്കുന്നത്. ഈ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ഈ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇടുക്കിയും വയനാടും നേരത്തെ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ ജില്ലകളാണ്.