മുംബൈയെ മുക്കി ശക്തമായ മഴ: 2005ന് ശേഷമുള്ള റെക്കോർഡ് മഴ, അടുത്ത രണ്ട് ദിവസം നിർണായകം!!
മുംബൈ: ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി മുംബൈ. രാത്രി മുഴുവൻ ശക്തമായ മഴ ലഭിച്ചതോടെ മുംബൈയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ യാത്രാ ക്ലേശങ്ങളും നഗരത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2005ന് ശേഷം മുംബൈയിൽ ലഭിക്കുന്ന തീവ്രതയേറിയ മഴയാണിത്. നാല് മണിക്കൂറിനുള്ളിൽ മുംബൈയിൽ 198 എംഎം മഴ ലഭിച്ചെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മഴ കനത്തതോടെ മുംബൈയിലെ 20 മില്യൺ ജനങ്ങളുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചിട്ടുണ്ട്.
മുംബൈയിലും സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രാബല്യത്തിലുള്ളതിനാൽ ഓഫീസുകളും അടച്ചിട്ട നിലയിലാണുള്ളത്. മുംബൈയ്ക്ക് പുറമേ മഹാരാഷ്ട്രയിൽ താനെ, പൂനെ, റായ്ഗഡ്, രത്നഗിരി ജില്ല എന്നിവിടങ്ങളിലും റെഡ് അലേർട്ട് പ്രാബല്യത്തിലുണ്ട്. കൊറോണ വ്യാപനം ഭീഷണിയുയർത്തുന്ന മുംബൈയ്ക്ക് കുടുതൽ പ്രതിസന്ധിയാണ് ശക്തമായ മഴയും വെള്ളക്കെട്ടും സൃഷ്ടിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് ഓഫീസുകൾ അടഞ്ഞുകിടക്കുമെന്ന് ബിഎംഎസി അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ പലയിടത്തും ലോക്കൽ ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മഴ കനത്തതോടെ ചില റൂട്ടുകളിൽ സർവീസ് നിർത്തിവെച്ചിട്ടുണ്ട്.

മുംബൈയിൽ തിങ്കളാഴ്ച രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ തുടർച്ചായായി മഴ ലഭിച്ചിരുന്നു. 230 എംഎം മഴയാണ് മുംബൈയിൽ ഇതോടെ ലഭിച്ചിട്ടുള്ളത്. ശക്തമായ മഴയെത്തുടർന്ന് മിത്തി നദിയിലെ ജലനിരപ്പ് 34 മീറ്ററിന് മുകളിലെത്തിയിരുന്നു. ഇതോടെ ചേരികളിലുൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ജലനിരപ്പ് 24 മീറ്ററിലേക്ക് താഴ്ന്നതോടെ ജനങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി. വടക്കൻ മഹാരാഷ്ട്ര തീരത്ത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുംബൈയിൽ മഴ കനത്തതോടെ റെയിൽ- റോഡ്- വ്യോമഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെ നിരവധി പേർ മഴക്കെടുതിയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.












Click it and Unblock the Notifications