വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് കനത്ത മഴ; നിരവധി പേർ മരിച്ചു, ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
അസം: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. അസമിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതോടെ ജനജീവിതം കൂടുതൽ ദുസഹമായി. എട്ട് ലക്ഷത്തോളം പേരെയാണ് ബാധിച്ചിരിക്കുന്നത്. നോർത്ത് ബംഗാളിലും സിക്കിമിലും അതിശക്തമായി മഴ തുടരുകയാണ്. വ്യാപകമായി മണ്ണിടിച്ചിലുണ്ടാകുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. ഇവിടെങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!
അസമിൽ മഴക്കെടുതികളെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. നോർത്ത് ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡുകളിൽ ഗതാഗതം പൂർണമായും നിലച്ചിരിക്കുയാണ്. ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. ടീസ്ത നദിയിലേക്ക് വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് കാണാതായവരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. നദി കരകവിഞ്ഞൊഴുകുകയാണ്.
സിലിഗുരിയിൽ നിന്നും സിക്കിമിലേക്കുള്ള റോഡുകൾ അടച്ചു. ജൂലൈ 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അസമിലെ 800 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് അസം ദുരന്ത നിവാരണ സേന അറിയിക്കുന്നത്. സംസ്ഥാനത്ത് നൂറ് കണക്കിന് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. കാസിരംഗ നാഷണൽ പാർക്കിലും വെള്ളം കയറി.
കനത്ത മഴയിൽ അരുണാചൽ പ്രദേശിൽ സ്കൂൾ ഹോസ്റ്റലിന്റെ മതിലിടിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മിസോറാമിലും സ്ഥിതി സമാനമാണ്. മണ്ണിടിച്ചിലിൽ റോഡുകൾ ഒഴുകിപ്പോയതിനെ തുടർന്ന് പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. 390 ഓളം വീടുകൾ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്.