മഴയിൽ മുങ്ങി മുംബൈ; ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു, വഴിയിൽ കുടുങ്ങി യാത്രക്കാർ
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളെ തുടർന്ന് ശനിയാഴ്ച മാത്രം രണ്ട് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. മുംബൈ നഗരത്തിൽ അതിശക്തമായ മഴ തുടരുകയാണ്. ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു. ആയിരക്കണക്കിനാളുകളാണ് റെയിൽവേസ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്. അടുത്ത 36 മണിക്കൂർ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
അതിർത്തിയിൽ പാകിസ്താന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി; 5 പേരെ വധിച്ചെന്ന് സൈന്യം
നവി മുംബൈയിലെ വെള്ളച്ചാട്ടത്തിലെത്തിയ നാല് കോളേജ് വിദ്യാർത്ഥികളെ കാണാതായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. റെയിൽവേ ട്രാക്കിൽ വെലളം കയറിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ലോക്കൽ ട്രെയിൻ സർവീസുകളും നിലച്ചിരിക്കുകയാണ്. വെസ്റ്റ് താനെയിൽ റോഡിൽ വെളളം കയറിയതിനെ തുടർന്ന് ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
തിലക് നഗറിൽ റെയിൽവേ മേൽപ്പാലം അടർന്നുവീണെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. കനത്ത മഴ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. സർവീസുകളൊന്നും ഇതുവരെ റദ്ദാക്കിയിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കനത്ത മഴയെ തുടർന്ന് മഹാലക്ഷ്മി എക്സ്പ്രസ് വഴിയിൽ കുടങ്ങിക്കിടന്നപ്പോൾ അഞ്ഞൂറോളം യാത്രക്കാരെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ എയർലിഫ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 53.6 മില്ലീ മീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്.