കനത്ത മഴ തുടരുന്നു; മുംബൈയിൽ ജനജീവിതം സ്തംഭിച്ചു, വിമാനങ്ങൾ റദ്ദാക്കുന്നു, ട്രെയിൻ ഗതാഗതം നിലച്ചു
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ പ്രത്യേകം സംഘം രംഗത്തുണ്ട്. നഗരത്തിൽ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; സൂചന നൽകി കോൺഗ്രസ് എംഎല്എ
കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച അർദ്ധരാത്രി അടച്ച മുംബൈ വിമാനത്താവളത്തിന്റെ പ്രധാന റൺവേ 48 മണിക്കൂറിന് ശേഷം മാത്രമെ പ്രവർത്തന സജ്ജമാകുവെന്ന് അധികൃതർ വ്യക്തമാക്കി. മഴയെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച റൺവേയിൽ നിന്നും തെന്നിമാറിയിരുന്നു. സ്പൈസ് ജെറ്റ് വിമാനം ഇപ്പോഴും റൺവേയിടെ അവസാനം കുടിങ്ങിക്കിടക്കുകയാണ്. ഇത് മാറ്റുന്നതിനായി 150 മീറ്റർ നീളത്തിൽ റാമ്പ് തയാറാക്കിയിട്ടുണ്ട്.
വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ റൺവേ പ്രവർത്തന സജ്ജമാണെങ്കിലും വിമാനങ്ങൾ വൈകുകയാണ്. 54 വിമാനങ്ങൾ ഇതിനോടകം വഴി തിരിച്ചു വിട്ടു. മുംബൈ വിമാനത്താവളത്തിൽ നിന്നുമുള്ള 85 വിമാന സർവീസുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ അടഞ്ഞു കിടക്കുകയാണ്. മിതി നദിയ്ക്ക് സമീപത്തായി താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മലാഡിൽ മതിൽ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 540 എംഎം മഴയാണ് മുംബൈയിൽ ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമാണ് 24 മണിക്കൂറിനുള്ളിൽ ഇത്രയും അധികം മഴ ലഭിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ട്.