കനത്ത മഴ; വെളളത്തിൽ മുങ്ങി ഹൈദരാബാദ്.. തെലങ്കാനയിൽ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു
ഹൈദരാബാദ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാകര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവയ്ക്കാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി നൽകിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് മഴ തുടരുകയാണ്.താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനിടയിലായി.തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്..
നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുകൾ പലതും തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. അതേസമയം അപകട സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴയിൽ ഇതുവരെ 35 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 10 പേരുമാണ് മരിച്ചത്. ഇന്നലെ ഹൈദരാബാദിൽ മതിൽ ഇടിഞ്ഞ് വീണ് ഒൻപത് പേർ മരിച്ചിരിരുന്നു. ബണ്ടല്‍ഗുഡയിലെ പാലസ് വ്യൂ കോളനിയില്‍ വെള്ളപ്പൊക്കം കണ്ട് കൊണ്ട് നിന്ന ഒരു കുടുംബത്തിലെ 8 പേര്‍ ഒലിച്ച് പോയി. രണ്ട് പേരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി.
Recommended Video
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കനത്ത മഴയ്ക്കുളള കാരണം.റെക്കോഡ് മഴയാണ് പലയിടങ്ങളിലും ലഭിച്ചത്.ഹൈദരാബാദിൽ 35 ഇടത്ത് 21 സെന്റീമീറ്ററിലധികം മഴ ലഭിച്ചു. 1903ന് ശേഷം നഗരത്തിൽ ലഭിച്ച റെക്കൊഡ് മഴയാണ് ഇത്.ഇന്ന് ന്യൂനമർദ്ദം മഹാരാഷ്ട്രയ്ക്ക് മുകളിലാണ. അതിനാൽ മുംബൈയിൽ വെള്ളപൊക്ക സാധ്യത പ്രവചിക്കുന്നുണ്ട്.