ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരും, കേരളത്തിൽ ഒറ്റപ്പെട്ട മഴ
ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും ദില്ലി അടക്കമുളള പ്രദേശങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. വരുന്ന 24 മണിക്കൂറിനുളളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശ്, ദില്ലി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാള്‍ അടക്കമുളള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രണ്ട് ദിവസം മഴ തുടരും. ദില്ലിയില്‍ തുടരുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ദേശീയ പാതകള്‍ അടക്കം മുങ്ങി. ഇതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് അറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന 5 ദിവസത്തിനിടെ കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 23ാം തിയ്യതി വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
നാളെ വടക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഗോവ-മഹാരാഷ്ട്ര,ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 3ന് ഗോവ-മഹാരാഷ്ട്ര,ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.












Click it and Unblock the Notifications