കേരള തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കും, ഉയർന്ന തിരമാലയും, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്!
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യത ഉളളത് കൊണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 21 മുതൽ ജൂലൈ 22 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാനിടയുള്ള കേരളം, കർണാടക, തെക്ക് തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ആവും കാറ്റ് വീശുക.
ജൂലൈ 21 മുതൽ ജൂലൈ 25 വരെ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 21 തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ പോകരുത് എന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 4 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് .ഈ സമുദ്ര ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുണ്ട്.
മാത്രമല്ല കേരള തീരത്ത് ഉയർന്ന തിരമാല സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 22ാം തിയ്യതി രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് വൻ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടായേക്കാം.